ആര്‍സിസിയിലെ ഡാറ്റാ ചോർച്ച; രോഗികളുടെ റേഡിയേഷൻ വിവരങ്ങൾ ഉൾപ്പെടെ സുരക്ഷിതമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: രോഗികളുടെ റേഡിയേഷൻ വിവരങ്ങളുൾപ്പെടെ സുരക്ഷിതമാണെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. റീജിയണൽ കാൻസർ സെന്ററിലെ ഡാറ്റ ചോർന്നെന്ന റിപ്പോർട്ടർ വാർത്ത നിയമസഭയില്‍ ഉന്നയിച്ചതിന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. സൈബർ ആക്രമണം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. രണ്ട് കമ്പനിയുടെ സെർവറുകൾക്കു നേരെയാണ് ഏപ്രില്‍ 28-ന് സൈബർ ആക്രമണം ഉണ്ടായത്. ആർസിസിയുടെ വെബ്സൈറ്റ് സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

ക്രിട്ടിക്കല്‍ സിസ്റ്റത്തിലേക്ക് ബാധിക്കുന്നതിനു മുമ്പുതന്നെ ഇത് കണ്ടെത്തുകയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ആര്‍സിസിയുടെ മേജറായ സിസ്റ്റത്തിനോ സെര്‍വറിനോ നേരേ ആക്രമണമുണ്ടായിട്ടില്ല. ആ തരത്തിലുള്ള സുരക്ഷ അവയ്ക്കുണ്ടായിരുന്നതിനാലാണതെന്നും വീണാ ജോർജ് സഭയില്‍ വ്യക്തമാക്കി. ഏപ്രിൽ 28-ന് നടന്ന ആക്രമണത്തിൽ ആശുപത്രിയിലെ റേഡിയേഷൻ ചികിത്സ ഒരാഴ്ചയോളം മുടങ്ങിയിരുന്നു. മറ്റു വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചു. ആക്രമണത്തിന് പിന്നാലെ 100 മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് സന്ദേശവും ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണമാണ് റഷ്യൻ ഹാക്കർമാരിലേക്ക് എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*