ഡിസംബര്‍ 4: ദേശീയ നാവിക സേന ദിനം

ഡിസംബര്‍ 4, ദേശീയ നാവിക സേന ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നാവിക സേനയാണ് ഇന്ത്യയിലേത്. അത്യാധുനിക എയര്‍ക്രാഫ്റ്റുകളും പടക്കപ്പലുകളും ഇപ്പോള്‍ നാവിക സേനയുടെ കൈകളിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ഉള്‍പ്പെടെ ഇന്ത്യ കൈവരിച്ച വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 1971ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധത്തില്‍ പാക്ക് തുറമുഖമായ കറാച്ചിയെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യന്‍ നാവിക സേന ആക്രമിച്ച ഓപ്പറേഷന്‍ ട്രൈഡന്റിന്റെ ഓര്‍മ ദിവസമായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളില്‍ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷന്‍ ട്രൈഡന്റ് യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്.

പാകിസ്താന്‍ പടകപ്പലുകളായ പിഎന്‍എസ് ഖൈബാറും പിഎന്‍എസ് മുഖാഫിസും അടക്കം ഇന്ത്യന്‍ നാവിക സേന അന്ന് മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്താന്‍ നാവിക സൈനികരെ വധിച്ചു. പാകിസ്താന്റെ പ്രധാന തുറമുഖ കേന്ദ്രമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 13 ദിവസം നീണ്ട യുദ്ധത്തില്‍ പാകിസ്താന് ഇന്ത്യയുടെ നാവിക ആക്രമണം ഏല്‍പ്പിച്ച ആഘാതം വലുതാണ്. ഓപ്പറേഷന്‍ ട്രൈഡന്റിലാണ് മേഖലയില്‍ ആദ്യമായി കപ്പലുകളില്‍ മിസൈലുകള്‍ ഉപയോഗിച്ചത്.

എത്രയോ ചെറുരാജ്യങ്ങള്‍ക്ക് കടലില്‍ സുരക്ഷാ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് കഴിഞ്ഞു. 150ഓളം കപ്പലുകളും സബ് മറൈനുകളും 350 ഓളം എയര്‍ക്രാഫ്റ്റുകളും ഇന്ത്യന്‍ നാവിക സേനക്കുണ്ട്. 70000ഓളം സ്ഥിരം സൈനിക ഉദ്യോഗസ്ഥരും 50000 റിസര്‍വ് ഉദ്യോഗസ്ഥരും സേനയുടെ ഭാഗമാണ്.

ഇക്കുറി ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷിക ആഘോഷിച്ച വേളയില്‍ ഇന്ത്യന്‍ നാവികസേന ഞായറാഴ്ച വിശാഖപട്ടണത്ത് അവരുടെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കാനുള്ള അഭ്യാസത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ദ്രൗപതി മുര്‍മു ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

പരമ്പരാഗതമായി, രാഷ്ട്രപതിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് നാവിക സേനാ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷമാണ് ആദ്യമായി രാജ്യതലസ്ഥാനത്തിന് പുറത്ത് നാവികസേനാ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ പടിഞ്ഞാറന്‍, കിഴക്കന്‍, ദക്ഷിണ നാവിക കമാന്‍ഡുകളില്‍ പ്രത്യേക വിഭാഗവും, കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ എന്നിവയും സേനയുടെ കഴിവും വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*