ഡല്‍ഹി മദ്യനയ അഴിമതി കേസ്‍; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെജ്‍രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻ്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നലെ ഇന്ന് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെജ്‍രിവാള്‍. രാവിലെ പത്തരയോടെ കെജ്‍രിവാളിൻ്റെ അഭിഭാഷകന്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്‍പാകെ വിഷയം ഉന്നയിക്കുകയും അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റും റിമാൻഡും നിയമപരമാണെന്നു നിരീക്ഷിച്ച കോടതി, കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കി. കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല, നിയമ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങളെഴുതുന്നത്.

രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇ ഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു. ഇ ഡി സമർപ്പിച്ച രേഖകളുടെയും ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാൾ പണം നൽകിയെന്ന എഎപി സ്ഥാനാർത്ഥിയുടെയും കൂറുമാറിയ സാക്ഷിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ നിരീക്ഷിച്ചത്.

മദ്യനയം രൂപീകരിക്കുന്നതിൽ കെജ്‌രിവാൾ ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച വരുമാനം ഉപയോഗിക്കുകയും ചെയ്തതായി ഇ ഡി ശേഖരിച്ച വസ്തുക്കൾ വ്യക്തമാക്കുന്നു. നയരൂപീകരണത്തിലും കൈക്കൂലി ആവശ്യപ്പെടുന്നതിലും വ്യക്തിപരമായും എഎപി ദേശീയ കൺവീനർ എന്ന നിലയിലും കെജ്‌രിവാൾ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.

മാർച്ച് 21ന് രാത്രിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് ഏപ്രിൽ 15 വരെ കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*