ധരംശാല ടെസ്റ്റ്: കുൽദീപും അശ്വിനും കറക്കി വീഴ്ത്തി; ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്

ധരംശാല ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നർമാർക്ക് മുന്നില്‍ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 218 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 78 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് സന്ദർശകരുടെ ടോപ് സ്കോറർ.

ഓപ്പണര്‍മാരായ സാക്ക് ക്രോലിയും ബെന്‍ ഡക്കെറ്റും തരക്കേടില്ലാത്ത തുടക്കം നല്‍കിയ ശേഷം കുല്‍ദീപ് യാദവിന്‍റെ കറങ്ങും പന്തുകള്‍ക്ക് മുന്നില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് തലകറങ്ങിവീഴുകയായിരുന്നു. ഡക്കെറ്റിനെ 58 പന്തില്‍ 27 ഉം, മൂന്നാമന്‍ ഓലീ പോപിനെ 24 പന്തില്‍ 11 ഉം റണ്‍സെടുത്ത് നില്‍ക്കേ കുല്‍ദീപ് യാദവ് പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ടിന് 100 റണ്‍സുണ്ടായിരുന്നു. പോപിന്‍റെ വിക്കറ്റിന് പിന്നാലെ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഒരറ്റത്ത് നിലയുറപ്പിച്ച സാക്ക് ക്രോലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇവിടെയും കുല്‍ദീപ് ബ്രേക്ക് ത്രൂ കണ്ടെത്തി. 108 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പടെ 79 റണ്‍സാണ് ക്രോലിക്ക് നേടാനായത്. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്‌ര്‍സ്റ്റോയെയും (18 പന്തില്‍ 29), കുല്‍ദീപ് പറഞ്ഞയച്ചപ്പോള്‍ ജോ റൂട്ടിനെ (56 പന്തില്‍ 26) രവീന്ദ്ര ജഡേജ പുറത്താക്കിയത് നിര്‍ണായകമായി. ഇതോടെ ഇംഗ്ലണ്ട് 44.2 ഓവറില്‍ 175-5 എന്ന നിലയില്‍ പ്രതിരോധത്തിലായി. 

ഇതിന് ശേഷം ആര്‍ അശ്വിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ വന്നപോലെ മടങ്ങുന്നതാണ് കണ്ടത്. അക്കൗണ്ട് തുറക്കും മുമ്പ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ മടക്കി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് തികച്ചു. വാലറ്റക്കാരായ ടോം ഹാര്‍ട്‌ലി (9 പന്തില്‍ 6), മാര്‍ക് വുഡ് (2 പന്തില്‍ 0) എന്നിവര്‍ നൂറാം ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരമായ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് കീഴടങ്ങി. ഇതോടെ മത്സരം ചായക്ക് പിരിഞ്ഞു. ചായക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ് (42 പന്തില്‍ 24) അശ്വിന്‍റെ പന്തില്‍ അബദ്ധത്തില്‍ ബൗള്‍ഡായി. ഒരു പന്തിന്‍റെ ഇടവേളയില്‍ ജിമ്മി ആന്‍ഡേഴ്‌സനെ (3 പന്തില്‍ 3) ദേവ്‌ദത്ത് പടിക്കലിന്‍റെ കൈകളില്‍ അശ്വിന്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.

 

Be the first to comment

Leave a Reply

Your email address will not be published.


*