സിനിമയിലെ നഷ്ടം നികത്തിയില്ല; കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമി

നടൻ കമൽഹാസനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമിയുടെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സ്. കമൽഹാസൻ നായകനായി എത്തിയ ഉത്തമവില്ലൻ എന്ന ചിത്രം വൻ നഷ്ടം വരുത്തിവെച്ചെന്നും നഷ്ടം നികത്തുന്നതിനായി തങ്ങളുടെ സിനിമയിൽ അഭിനയിക്കാമെന്ന കരാർ കമൽ പാലിക്കുന്നില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നത്.

വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഇടപെടാനും ചർച്ചകൾ നടത്താൻ മധ്യസ്ഥത വഹിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. 2015-ൽ തീയേറ്ററുകളിൽ എത്തിയ ഉത്തമവില്ലൻ എന്ന ചിത്രം കമലിൻ്റെ സിനിമ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായിരുന്നു. എന്നാൽ ചിത്രം ബോക്‌സോഫീസിൽ പരാജയമായി.

നഷ്ടം നികത്താൻ മറ്റൊരു സിനിമ ചെയ്യാമെന്ന് കമൽഹാസൻ നിർമാതാവ് കൂടിയായ ലിംഗുസാമിയോട് വാഗ്ദാനം ചെയ്തിരുന്നു എന്നാൽ കഴിഞ്ഞ ഒമ്പത് വർഷമായി ഇത്തരമൊരു സിനിമയ്ക്കായി കമൽഹാസൻ സമ്മതിക്കുന്നില്ലെന്നാണ് നിർമാതാക്കളുടെ ആരോപണം.

സിനിമയ്ക്കായി പണം വായ്പ തന്നവർ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രൊഡ്യൂസർ അസോസിയേഷൻ കമൽഹാസനുമായി ചർച്ച നടത്തി ഇഷ്ടമുള്ള കഥയിൽ അഭിനയിക്കാൻ സമ്മതം വാങ്ങി തരണമെന്നും പരാതിയിൽ പറയുന്നു.

നേരത്തെ കമൽഹാസനെതിരെ ലിംഗുസാമി ഒരു അഭിമുഖത്തിൽ പരസ്യമായി രംഗത്ത് എത്തിയിരുന്നു. കമലിന്റെ നിർബന്ധം കാരണമാണ് സിനിമയുടെ ബഡ്ജറ്റ് കൂടുകയും നഷ്ടം വരികയും ചെയ്‌തെന്നുമാണ് ലിംഗുസാമി ആരോപിക്കുന്നത്.

മാരകരോഗം ബാധിച്ച ഒരു സൂപ്പർസ്റ്റാർ തന്റെ അവസാന സിനിമയ്ക്കായി തയ്യാറെടുക്കുന്നതും അതേസമയം സൂപ്പർസ്റ്റാറിൻ്റെ കഴിഞ്ഞ കാല ജീവിതവുമായിരുന്നു ഉത്തമവില്ലൻ എന്ന സിനിമയിൽ അവതരിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*