ലൈംഗികാതിക്രമ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തൽ; ഐപിസി വകുപ്പ് ജഡ്ജിമാർക്ക് ബാധകമല്ലെന്ന് കേരളാ ഹൈക്കോടതി

ബലാത്സംഗ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ജഡ്ജിമാർക്ക് ബാധകമല്ലെന്ന് കേരളാ ഹൈക്കോടതി. കോടതി ഉത്തരവിൽ അതിജീവിതയുടെ പേര് പരാമർശിച്ച കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്ന ആവശ്യം തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഇരയുടെ ഐഡന്റിറ്റി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് മാത്രമേ ഐപിസിയിലെ 228എ വകുപ്പ് എ ബാധകമാകൂവെന്ന് കോടതി വ്യക്തമാക്കി.

ബലാത്സംഗത്തിന് ഇരയാകുന്നവരുടെ ഐഡന്റിറ്റി അശ്രദ്ധമായി വെളിപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന 228എ വകുപ്പ് കോടതിക്ക് ബാധകമാകില്ലെന്ന് വിധിച്ച ഹൈക്കോടതി, അതിജീവിതയുടെ വിവരങ്ങൾ രഹസ്യമാക്കാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു. ഒപ്പം തന്റെ പേര് വെളിപ്പെടുത്തിയ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളുകയും ചെയ്തു. ജഡ്ജിമാർക്കുള്ള (പ്രൊട്ടക്ഷൻ) ആക്‌ട് നൽകുന്ന പ്ലീനറി സംരക്ഷണം എടുത്തുപറഞ്ഞ ഉത്തരവിൽ മജിസ്‌ട്രേറ്റ് ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം, ലൈംഗിക കുറ്റകൃത്യത്തിന് ഇരയായവരുടെ അജ്ഞാതത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ജഡ്ജിമാരോടും ജുഡീഷ്യൽ ഓഫീസർമാരോടും കോടതി അഭ്യർത്ഥിച്ചു. അത്തരം കേസുകളിലെ ഇരകളുടെ വിശദാംശങ്ങൾ രഹസ്യമാക്കുന്ന നടപടികൾക്ക് മുൻകൈയെടുക്കണമെന്നും കോടതി നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*