മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിക്കരുത്, അനുവാദമില്ലാതെ ഫയലുകളിൽ ഒപ്പിടരുത്’; കെജ്രിവാളിന്റെ ജാമ്യം കർശന ഉപാധികളോടെ

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിം കോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. മൂന്നംഗ ബഞ്ച് തീരുമാനമെടുക്കും വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിക്കരുതെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും ഉൾപ്പെടെ കർശനമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

ലെഫ്റ്റ്നെന്റ് ഗവർണറുടെ അനുമതി ഇല്ലാതെ ഫയലുകളിൽ ഒപ്പ് വെക്കരുതെന്നും കർശനമായി നിർദേശം നൽകിയിട്ടുണ്ട്. കേജ്രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപെട്ട നേതാവാണ്, അതിനാൽ സ്ഥാനമൊഴിയാൻ ആവശ്യപ്പെടാൻ ആകില്ലെന്നും അക്കാര്യം കേജ്രിവാളാണ് തീരുമാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തതെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ആണ് കേജ്രിവാൾ ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയത്. രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ അല്ല ഇതെന്നും, വിശദമായ പരിശോധനകൾ ആവശ്യമാണെന്നും വ്യക്തമാക്കി ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. അതിനാലാണ് മൂന്നംഗ ബഞ്ച് തീരുമാനമെടുക്കും വരെ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേസമയം സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ റൗസ് അവന്യു പ്രത്യേക കോടതി കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*