രഹസ്യരേഖ കേസിൽ ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ചുമത്തിയത് 37 കുറ്റങ്ങൾ

പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം കൈവശം വച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മയാമി ഫെഡറല്‍ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. കുറ്റക്കാരനല്ലെന്നും നടക്കുന്നത് പകപോക്കലെന്നുമാണ് ട്രംപിന്‌റെ വിശദീകരണം.

ഫെഡറല്‍- ക്രിമില്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്‌റാണ് ട്രംപ്. മാകലഗോയിലെ ട്രംപിന്‌റെ വസതിയില്‍ നിന്ന് നിരവധി ഔദ്യോഗിക രഹസ്യരേഖകളാണ് എഫ്ബിഐ കണ്ടെത്തിയത്. മയാമി കോടതി 37 ഫെഡറൽ കുറ്റങ്ങള്‍ ട്രംപിനെതിരെ ചുമത്തി.

ചാരവൃത്തി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ട്രംപിനെതിരായ കേസ്. വൈറ്റ്ഹൗസില്‍ നിന്ന് ഫ്‌ളോറിഡയിലെ തന്‌റെ വസതിയിലേക്ക് 15 ഓളം പെട്ടികളില്‍ അതീവ രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ട്രംപ് കടത്തിയെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ സൈനിക നീക്കങ്ങള്‍, ആണവ രേഖകള്‍ എന്നവയുമായി ബന്ധപ്പെട്ട രേഖകള്‍ ഇതിലുണ്ടായി.

കേസില്‍ ട്രംപിന് ഇനി വിചാരണ നേരിടണം. പ്രസിഡന്‌റായിരിക്കെ ട്രംപ് തന്നെ നിയമിച്ച ഫെഡറല്‍ ജഡ്ജിയാണ് വിചാരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപിന് കേസ് തടസമല്ല.

കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ബോധപൂര്‍വമായി കള്ളക്കേസ് ചമയ്ക്കുകയാണ് സര്‍ക്കാരെന്നുമാണ് ട്രംപിന്‌റെ വാദം. ”അധികാര ദുര്‍വിനിയോഗത്തിന്‌റെ ഏറ്റവും മോശം രൂപമാണ് രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത്. രാഷ്ട്രീയ എതിരാളികളെ കെട്ടിച്ചമച്ച കേസുകളില്‍ കുടുക്കാനാണ് പ്രസിഡന്‌റ് ജോ ബൈഡന്‌റെ ശ്രമം.’‘ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ബൈഡനെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തോല്‍വി ഭയന്നുള്ള നടപടിയാണ് ഇതെന്നുമാണ് ട്രംപിന്‌റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*