കെ.ആര്‍.ഗൗരിയമ്മ മുഖ്യമന്ത്രിയാകണം എന്നത് കേരളത്തിന്റെ ഒരു സ്വപ്നമായിരുന്നു. ഗൗരിയമ്മയെ മുന്‍നിര്‍ത്തി ഇടതുമുന്നണി തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.കെ.നായനാരായിരുന്നു. മുഖ്യമന്ത്രിയാകാതെ തന്നെ ഗൗരിയമ്മ മരിക്കുകയും ചെയ്തു. വനിത മുഖ്യമന്ത്രി സ്വപ്നം പൊലിഞ്ഞപ്പോള്‍ ലോ ആന്റ് ഓര്‍ഡറിലേക്ക് ഒരു വനിത ഡിജിപിയെങ്കിലും വരുമെന്ന് കേരളം ആഗ്രഹിച്ചിരുന്നു. ബി.സന്ധ്യ ഡിജിപി പദവിയിലേക്ക് എത്തും എന്ന കണക്കുകൂട്ടലുകള്‍ വന്നെങ്കിലും സന്ധ്യയും ഇനി ഡിജിപിയാകില്ല. നിലവിലെ ഡിജിപി അനില്‍ കാന്തിനെക്കാളും സീനിയര്‍ ആയിരുന്നു സന്ധ്യ. പക്ഷെ സന്ധ്യയെ വെട്ടി അനില്‍ കാന്ത് തന്നെയാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപിയായത്. വരുന്ന ജൂണ്‍ വരെ അനില്‍ കാന്തിനു സര്‍വീസ് ഉണ്ട്. സന്ധ്യ വരുന്ന മേയ് മാസം വിരമിക്കും.
ഇപ്പോള്‍ ഡിജിപി പദവിയിലേക്ക് സന്ധ്യയുടെ സാധ്യത തീര്‍ത്തും ഇല്ലാതായി. യുപിഎസ് സി ചട്ടങ്ങള്‍ അനുസരിച്ച് ഡിജിപി പദവി ലഭിക്കണം എങ്കില്‍ മിനിമം ആറുമാസം സര്‍വീസ് ബാക്കി വേണം. സന്ധ്യയ്ക്ക് ഇനി ആറുമാസം സര്‍വീസ് ഇല്ല.
അന്ന് മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽ കാന്തിനു പുറമെ ബി സന്ധ്യയും വിജിലൻസ് ഡയറക്ടര്‍ സുദേഷ് കുമാറും ഉണ്ടായിരുന്നു. ഇതിൽ എഡിജിപിയായിരുന്ന അനിൽ കാന്തിനെ ഡിജിപി പദവി നല്‍കിയാണ് നിയമിച്ചത്. ഡിജിപിയായതോടെ രണ്ടു വര്‍ഷം അനില്‍ കാന്തിനു സര്‍വീസില്‍ തുടരാം എന്ന അവസ്ഥ വന്നു. ഇതോടെ ദളിത് വിഭാഗത്തിൽ നിന്ന് ഡിജിപി പദവിയിലെത്തുന്ന ആദ്യ ഉദ്യോഗസ്ഥനായി അനില്‍കാന്ത് മാറുകയും ചെയ്തു. അനില്‍കാന്തിനു ഡിജിപി പദവി ലഭിച്ചപ്പോള്‍ സന്ധ്യയ്ക്ക് ഡിജിപി പദവി ലഭിക്കാന്‍ കാലതാമസം വന്നു.
വനിത ഡിജിപി എന്ന സ്വപ്നം ബാക്കി നിര്‍ത്തിയാവും സന്ധ്യ ഡിജിപി പദവിയില്‍ നിന്നും വിരമിക്കുന്നത്. ഇനി ഒരു വനിത ഡിജിപി വരുക എന്നത് എളുപ്പമല്ല. സമീപ ഭാവിയില്‍ ഒന്നും ഡിജിപി പോസ്റ്റിലേക്ക് എത്തിപ്പെടാന്‍ വനിതകള്‍ക്ക് കഴിയില്ല. അതിനു ഇനിയും വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കണം.
Be the first to comment