ഷിരൂര്‍ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും

ഷിരൂർ: കർണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡ്രഡ്ജർ പുറപ്പെടുകയുള്ളൂ. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ഷിരൂരിൽ മഴമുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ഗംഗാവലി പുഴയിൽ ഇതുവരെ അടിയൊഴുക്ക് കുറഞ്ഞില്ലെന്നാണ് നാവികസേന വ്യക്തമാക്കിയത്. നാവിക സേന ജില്ലാ ഭരണ കൂടത്തിനു നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുക. കർണാട സർക്കാരിന്റെ നിർദേശ പ്രകാരം ഉത്തരകന്നഡ ജില്ല ഭരണ കൂടം സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് കഴിഞ്ഞ ആഴ്ച ഡ്രഡ്ജിങ്ങിനുള്ള തുക കൈമാറിയിരുന്നു.

അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ​ആഴ്ചയിൽ ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തി വെച്ചത്. അടി ഒഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നില്‍ക്കുന്ന ഘടകം.

 

Be the first to comment

Leave a Reply

Your email address will not be published.


*