
കേരളത്തിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ലഹരി നിർമാണം, സംഭരണം, വിതരണം ഇവ നടത്തുന്നവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ‘സീറോ സഹിഷ്ണുത നയം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി- റിസ കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കും നിവേദനം നൽകി.
റിയാദ് കേന്ദ്രീകരിച്ച് സൗദി അറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012- ൽ തുടക്കം കുറിക്കുകയും ഇപ്പോൾ യുഎൻഒ ഡിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്നതുമായ തിരുവനന്തപുരം ആസ്ഥാനമായുള്ള പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയാണ് റിയാദ് ഇനിഷിയേറ്റിവ് എഗനൈസ്ഡ് സബ്സ്റ്റൻസ് അബ്യുസ് കാമ്പയിൻ-റിസ.
2012 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ അറിവിലും നിരീക്ഷണത്തിലും ഉരുത്തിരിഞ്ഞതും സംസ്ഥാനതലത്തിലും, പൊതുസാമൂഹത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തിരമായി സ്വീകരിക്കേണ്ടതുമായ ശാസ്ത്രീയവും പ്രായോഗികവുമായ 16 നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് റിസയുടെ നിവേദനം.
വിമുക്തി മിഷന്റെ ഭാഗമായ എല്ലാ സർക്കാർ വകുപ്പുകളും ഏകോപിച്ച് ലഹരിവ്യാപനം തടയുവാനുള്ള വ്യക്തമായ ആക്ഷൻ പ്ലാൻ ഉണ്ടാക്കുക, ലഹരിവസ്തുക്കളുടെ നിർമാണ-വിതരണ-ഉപഭോഗശൃംഖല തകർക്കുവാനുള്ള ശക്തമായ നിരീക്ഷണ-പ്രതിരോധസംവിധാനം ഉണ്ടാക്കുക, തീരപ്രദേശങ്ങൾ ഉൾപ്പെടെ കള്ളക്കടത്ത് നടക്കുന്ന എല്ലാ അതിർത്തികളിലും വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും കർശനപരിശോധന നടപ്പിലാക്കുക, AI- ആശ്രിതമായ സംവിധാനങ്ങൾ വികസിപ്പിച്ച് ഓൺലൈൻ /ഡാർക്നെറ്റ്/ സോഷ്യൽ മീഡിയ ഉൾപ്പെടെ നടക്കുന്ന ലഹരി ഇടപാടുകൾ നിരീക്ഷിക്കക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, സർക്കാർ വിമുക്തികേന്ദ്രങ്ങളുടെയും റിഹാബി ലിറ്റേഷൻ സെന്ററുകളുടെയും എണ്ണം വർധിപ്പിക്കുക, സർക്കാർ/ സ്വകാര്യ ഡിസ്പെൻസറികളിലും ആശുപത്രികളിലും സൗജന്യ ഡീ-അഡിക്ഷൻ കേന്ദ്രങ്ങൾ, ലഹരിയിൽ നിന്ന് മോചിതരാകുന്നവർക്ക് തൊഴിൽ പരിശീലന വും മാനസികാരോഗ്യ പിന്തുണയും നൽകുവാനുള്ള സംവിധാനം ഏർപ്പെടുത്തുക, സർക്കാർ ജോലി ലഭിക്കുന്നതിനും, പ്രഫെഷണൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം ലഭിക്കുന്നതിനും സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള ലഹരി ഉപയോഗിക്കുന്നില്ല/ലഹരിക്ക് അടിമപ്പെട്ടിട്ടില്ല എന്ന സാക്ഷി പത്രം നിബന്ധമാക്കുക, സംസ്ഥാനത്തുടനീളം 24/7 സഹായ ലൈനുകൾ വ്യാപകമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡുതല ലഹരിവിരുദ്ധ സമിതികൾ രൂപീകരിക്കുക, ലഹരി ഉപഭോഗത്തെ തുടർന്ന് ഒന്നാംതവണ കുടുങ്ങുന്നവരെ തടവിലാക്കുന്നതിനേക്കാൾ, പുനരധിവാസം നൽകുക (Rehabilitation First) ലഹരിവസ്തുക്കളുടെ ഉപഭോഗം തടയുന്നതിനും സഹായിക്കുന്ന ബോധവൽക്കരണ പാഠഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക, സ്കൂൾ-കോളേജ് കലോത്സവ വേദികളിൽ മയക്ക് മരുന്നിനെതിരായ സന്ദേശം ഉൾക്കൊള്ളുന്ന നാടകം, മൈം (മൂകാഭിനയം) മറ്റു കലാരൂപങ്ങൾ, ഹ്രസ്വചിത്രങ്ങൾ, എന്നിവ മത്സര ഇനമായി ഉൾപ്പെടുത്തുക, എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ‘ലഹരിമുക്ത കാമ്പസ്’ നയം നടപ്പിലാക്കുവാൻ സഹായിക്കുക, ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിക്കുക തുടങ്ങിയവയാണ് പ്രധാന നിദ്ദേശങ്ങൾ.
ലഹരിവ്യാപനം തടയുവാനായി കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ റിസാ പ്രവർത്തകരുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നു ഫൗണ്ടേഷൻ ചെയർമാനും റിസാ കൺവീനറുമായ ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്, പ്രോഗ്രാം കൺസൾറ്റൻറ് ഡോ. എ വി ഭരതൻ എന്നിവർ പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ കേരളാ കോഡി നേറ്റർ കരുണാകരൻ പിള്ള, സ്‌കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യു നായർ, ഐ ടി വിഭാഗം എഞ്ചിനീർ ജഹീർ, ഷമീർ യുസഫ് , ജോർജുകുട്ടി മക്കുളത്ത്, നാസർ മാഷ് എന്നിവർ പങ്കെടുത്തു.
Be the first to comment