ബസ് നിര്‍ത്തിയില്ല; ക്ഷുഭിതനായ യാത്രക്കാരന്‍ ഡ്രൈവറുടെ കഴുത്തിനു പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവമ്പാടി: ബസ് നിര്‍ത്താത്തതില്‍ രോഷാകുലനായ യാത്രക്കാരന്‍ ഡ്രൈവറുടെ കഴുത്തിനു പിടിച്ചു. പ്രതീക്ഷിക്കാതെയുണ്ടായ ആക്രമണമായതിനാൽ ഡ്രൈവര്‍ പതറിപ്പോയതോടെ ബസ് റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ ദൂരത്തില്‍ തെന്നിമാറി. നിരപ്പായ സ്ഥലമായതിനാലാണ് ദുരന്തമൊഴിവായത്. മര്‍ദനമേറ്റ ഡ്രൈവര്‍ കക്കാടംപൊയില്‍ കുന്നുംവാഴപ്പുറത്ത് പ്രകാശനെ (43) മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മാങ്കയം ഉഴുന്നാലില്‍ അബ്രഹാമി(70)ന്റെ പേരില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. വീടിനു മുമ്പിലെത്തിയപ്പോള്‍ ബെല്ലടിച്ചിട്ടും വണ്ടി നിർത്താത്തതിനാലാണ് യാത്രക്കാരൻ ക്ഷുഭിതനായത്. തിരുവമ്പാടി-കക്കാടംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

ബസ് യാത്രക്കാരന്‍ സ്റ്റോപ്പ് കഴിഞ്ഞതിനുശേഷമാണ് സ്വയം ബെല്ലടിച്ചതെന്നും വളവും തിരിവുമുള്ള വീതികുറഞ്ഞ ഇടമായതും എതിരേ ടിപ്പറുകള്‍ കടന്നുവന്നതും കാരണമാണ് നിര്‍ത്താന്‍ പറ്റാതിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബഹളംവെക്കുകയൊന്നും ചെയ്യാതെ അക്രമിയുടെ പൊടുന്നനെയുള്ള കൈയേറ്റം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡ്രൈവര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*