എംഎല്‍എ സച്ചിന്‍ ദേവ് യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല വിശദീകരിച്ച്; എ എ റഹീം

തിരുവനന്തപുരം: ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് കെഎസ്ആര്‍ടിസി ബസില്‍ കയറി ആളുകളെ ഇറക്കിവിട്ടു എന്നത് ശുദ്ധ നുണയാണെന്ന് ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എ എ റഹീം. തനിക്ക് കൂടി ഒരു ടിക്കറ്റ് തരൂ. വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വഴിയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് നിര്‍ത്തേണ്ടതായി വന്നാല്‍ സാധാരണനിലയില്‍ എന്താണോ ചെയ്യുക അതാണ് അവിടെ ഉണ്ടായതെന്നും റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് രൂക്ഷമായ സൈബര്‍ ആക്രമാണ് ആര്യയ്‌ക്കെതിരെ നടത്തുന്നത്. മുന്‍പ് ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ വാഹനം തടഞ്ഞുനിര്‍ത്തിയതായി ആര്യയ്‌ക്കെതിരെ ആരോപണം ഉണ്ടോയെന്നും റഹീം ചോദിച്ചു.

എന്നാല്‍ ഡ്രൈവര്‍ക്കെതിരെ മുന്‍പും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റഹീം പറഞ്ഞു. സംഭവം ഉണ്ടായതിന് പിന്നാലെ അവര്‍ ആദ്യം വിവരം  പോലീസിനെയാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടര്‍ന്നു. സിഗ്നലില്‍ വാഹനം നിര്‍ത്തിയതിന് പിന്നാലെ, കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി. അവര്‍ ഒരുതരത്തിലും നിയമം കൈയിലെടുത്തില്ല. ഡിവൈഎഫ്‌ഐക്കാരെ വിളിച്ചുവരുത്തിയിട്ടില്ല.  പോലീസ് വരുന്നതുവരെ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി. ആരായാലും ഇങ്ങനെയല്ലേ കാര്യങ്ങള്‍ ചെയ്യുക?. ഇതാണ് അവിടെയും സംഭവിച്ചതെന്ന് റഹീം പറഞ്ഞു.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും റഹീം പറഞ്ഞു. എല്ലാവര്‍ക്കും കയറി കൊട്ടിയിട്ട് പോകുന്ന ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും ഏകപക്ഷീയമായി സൈബര്‍ ആക്രമണം നടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപ്പോയ്‌ക്കോളും എന്ന് ഒരാളും കരുതേണ്ടതില്ലെന്നും റഹീം തീരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം സൈബര്‍ ആക്രമണം കേരളത്തിൻ്റെ സംസ്‌കാരത്തിന് യോജിച്ചതാണോയെന്നും റഹിം ചോദിച്ചു, കോണ്‍ഗ്രസുകാര്‍ നട്ടുനനച്ച് വളര്‍ത്തുന്ന ഒരു സംഘം സൈബര്‍ ഗുണ്ടകളാണ് ഇത് ചെയ്യുന്നത്. സത്രീ അധിക്ഷേപവും വര്‍ഗിയതയുമാണ് അവരുടെ മുഖമദ്ര. ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്. ഇത്തരം സൈബര്‍ ആക്രമണത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിച്ച് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റഹീം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*