മസാലബോണ്ട് ഇടപാടിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍

എറണാകുളം : മസാല ബോണ്ട് ഇടപാടിലെ  നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ  മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍ വ്യക്തമാക്കി. അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ്  ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ഹൈക്കോടതിയിൽ ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നു.

അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ  മൊഴിയെടുക്കണമെന്നും ഇഡി വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി ഹൈകോടതിയെ അറിയിച്ചു. ഹർജികൾ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി  പറഞ്ഞു. കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്. ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമെന്നാണ് ഐസക്കിന്‍റെ വാദം.

Be the first to comment

Leave a Reply

Your email address will not be published.


*