‘ഇ ഡി ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കണം’; വിമർശനവുമായി ഡൽഹി കോടതി

ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ത്യൻ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണെന്നും സാധാരണക്കാർക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും ഡൽഹി റോസ് അവന്യു കോടതി. കുറ്റാരോപിതനായ വ്യക്തിയുടെ ജാമ്യം നീട്ടി നൽകുന്നത് എതിർക്കുന്നതിനായി കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പ്രകാരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയതിനെ വിമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കള്ളപ്പണക്കേസുമായി നേരിട്ട് ബന്ധമുള്ളവർക്കും അത്തരം സംഘങ്ങളുമായി ബന്ധമുള്ള ആളുകളെയും അല്ലാതെ സാധാരണക്കാരായ വ്യക്തികളെ കള്ളപ്പണ നിരോധന നിയമത്തിലെ അനുച്ഛേദം 50 പ്രകാരം കഠിനമായ ചോദ്യം ചെയ്യലിന് വിധേയരാക്കുന്നത് തെറ്റാണെന്ന് റോസ് അവന്യു കോടതിയിലെ സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്‌നെ പറഞ്ഞു.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് പൗരർക്ക് പല അവകാശങ്ങളുമുണ്ട്. ഭരണകൂടത്തിന് ചില കടമകളും നിർവഹിക്കാനുണ്ട്. ഈ അടിസ്ഥാനപരമായ തത്വം കീഴ്മേൽ മറിക്കരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. ഭരണകൂടത്തിന് പൗരൻമാർക്കു മേൽ അധികാരമുണ്ടെന്നും, എന്നാൽ എല്ലാവരും ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങണമെന്നും പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ ഭരണഘടന നൽകുന്ന ചുമതലകൾ അട്ടിമറിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ഇല്ലാതാക്കുന്നതാണെന്നും ജസ്റ്റിസ് ഗോഗ്‌നെ പറഞ്ഞു. നിയമത്തിനു മുന്നിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും അതുകൊണ്ട് ഇ ഡിക്ക് ജനങ്ങളുടെമേൽ വെറുതെ അധികാരം പ്രയോഗിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഡോക്ടർമാർപോലെ സാധാരണക്കാരായവർക്കെതിരെ കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പോലുള്ള ശക്തമായ നിയമം എല്ലായിപ്പോഴും സ്വീകരിക്കേണ്ടതില്ലെന്നും, അത്തരത്തിൽ ശക്തമായ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നത് മനപൂർവം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. അമിത് കട്ടിയാൽ എന്ന വ്യവസായി തൻ്റെ ജാമ്യകാലാവധി നീട്ടണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ഏപ്രിൽ 30ന് പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിരീക്ഷണം. റെയിൽവേ ജോലിക്കു വേണ്ടി പാരിതോഷികമായി സ്ഥലം നൽകിയ സംഭവത്തിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദിൻ്റെ കുടുംബവുമായി ബന്ധപ്പെട്ടു എന്നതാണ് കട്യാലിനെതിരെയുള്ള ആരോപണം.

ഏപ്രിൽ 9ന് ഗുഡ്ഗാവ് മെഡാന്റ ഹോസ്പിറ്റലിൽ വച്ച് കട്യാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആ സമയത്ത് ശുശ്രുഷിച്ച ഡോക്ടർമാരുടെ മൊഴിയാണ് കള്ളപ്പണനിരോധന നിയമം അനുച്ഛേദം 50 പ്രകാരം ഇ ഡി രേഖപ്പെടുത്തിയത്. 2024 ഫെബ്രുവരി 5നാണ് അമിത് കട്യാലിന് ഇടക്കാല ജാമ്യം ലഭിക്കുന്നത്. അനുച്ഛേദം 50 പ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ ലംഘനം മാത്രമല്ല ചികിത്സ എന്ന ഒരു വ്യക്തിയുടെ മൗലിക അവകാശത്തതിനു മുകളിൽ കൈകടത്തലുമാണ് ഈ നടപടിയെന്നാണ് കോടതിയുടെ നിരീക്ഷണം. മാത്രവുമല്ല ആരോഗ്യകാരണങ്ങളാൽ ഇടക്കാലജാമ്യം നീട്ടുന്നതുമായി ബന്ധപ്പെട്ട് ചികിത്സാ രേഖകൾ പരിശോധിക്കുന്നതിൽ കള്ളപ്പണ നിരോധനനിയത്തിലെ അനുച്ഛേദം 50 യാതൊരു തരത്തിലും ബാധകമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*