നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം ദിനമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ രാഹുൽ ഹാജരാകുന്നത്. വെള്ളിയാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ 30 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
അതേ സമയം ഇഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എഐസിസിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കില്ലെന്നതിനാൽ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
Be the first to comment