കേരളത്തിലുള്ള 85 ശതമാനം ക്വാറികളും അനധികൃതമാണെന്ന് പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ

തിരുവനന്തപുരം : കേരളത്തിലുള്ള 85 ശതമാനം ക്വാറികളും അനധികൃതമാണെന്ന് പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് സംഘടിപ്പിച്ച ജനകീയസംവാദത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ഒരു പ്രകൃതിദുരന്തവും നമുക്ക് പാഠമാവുന്നില്ല.

പരിസ്ഥിതിലോലമേഖലകൾ നിശ്ചയിക്കുമ്പോൾ പ്രാദേശികവികസനത്തിൽ പങ്കാളിത്തമുണ്ടാവില്ല. രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലും കൂട്ടുകെട്ടുണ്ട്. കേരളത്തിൽ ഇപ്പോഴും ക്വാറികൾ അനുവദിച്ചുകൊണ്ടിരിക്കുകയും ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാവുമ്പോൾ പാവപ്പെട്ട ജനങ്ങൾ ഇരകളാകുകയുമാണ്.

സംസ്ഥാനത്തെ തോട്ടംമേഖലയുടെ നടത്തിപ്പ് തൊഴിലാളിസഹകരണസംഘങ്ങളെ ഏൽപ്പിക്കണം. ദുരന്തബാധിതമേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലുള്ളപോലെ തദ്ദേശീയജനതയുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ പോലുള്ള രീതിയാണ് ആവശ്യം. ഇപ്പോഴുള്ള വന്യജീവി സംരക്ഷണനിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ ഗാഡ്ഗിൽ അതിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള പ്രകൃതിക്ഷോഭങ്ങളെ തടയാനാവില്ലെങ്കിലും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനാവുമെന്ന് സംവാദം ഉദ്ഘാടനംചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എട്ടുവർഷമായി സംസ്ഥാന ദുരന്തനിവാരണ പദ്ധതി പുതുക്കിയിട്ടില്ല. വി ഡി സതീശൻ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ സുരക്ഷിതവും അല്ലാത്തതുമായ സ്ഥലങ്ങൾ തിരിച്ചുള്ള മുൻകരുതൽ വേണമെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*