വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി

കോട്ടയം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജ് ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ദിലീപിനെ പൂട്ടണം എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടൻ്റെ മുന്നിലാണ് ഹാജരായത്. 

കേസിൽ ഷോണിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ ബി സന്ധ്യ ഐപിഎസ്, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ് എന്നിവരും ഏതാനും മാധ്യമ പ്രവർത്തകരും  ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങൾ ചേർന്നിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ അപകീർത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിർമ്മിച്ചാതണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.  ബൈജു കൊട്ടാരക്കരയുടെ പരാതയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്താണ് അന്വേഷണം.

ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്‍റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തിയത്. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു ഷോണിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈരാറ്റുപേട്ടയിലെ വീട്ടിലും പി സി ജോർജിന്‍റെ ഓഫീസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*