യുവാവിൻ്റെ മൃതദേഹം ഓടയിൽ ; ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം : പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ഓടയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരുമലയിൽ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെൽമെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ​ഗുരുതര പരിക്കേറ്റതും സംശയമുളവാക്കുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടെത്തിയത്. സമീപത്തു പരിശോധന നടത്തിയപ്പോള്‍ ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയിൽ വീണതാണോയെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു. തലക്കേറ്റ ​ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും , തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌കരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*