യാത്രക്കാരുടെ എണ്ണത്തിലെ കുറവ്; കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രതിസന്ധിയില്‍

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി പ്രതിസന്ധിയിലാകുന്നതിന് പിന്നില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുറവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ശരാശരി 80,000 മാത്രമാണ്. ആദ്യഘട്ട നിര്‍മാണം തുടങ്ങുമ്പോള്‍ പ്രതിദിനം മൂന്നര ലക്ഷം പേര്‍ യാത്രക്കാരുണ്ടാകുമെന്നായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഈ സംഖ്യയുടെ അടുത്തെത്താന്‍ പോലും കഴിയുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ച വരുമാനം വെച്ച് നോക്കിയാല്‍ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തിനായി രാജ്യാന്തര ഏജന്‍സികളും കേന്ദ്രസര്‍ക്കാരും ഫണ്ട് അനുവദിക്കാന്‍ തയ്യാറാകുന്നില്ല. യാത്രക്കാരുടെ എണ്ണം ഉയരാതെ പദ്ധതി ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് ഇവര്‍ അതൃപ്തി പ്രകടിപ്പിക്കുന്നത്.

1,957 കോടി രൂപയാണ് മെട്രോ രണ്ടാം ഘട്ടത്തിന് കണക്കാക്കുന്ന ചെലവ്. പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം. ഇത് പൂര്‍ത്തിയാകുമ്പോഴേക്ക് ചെലവ് 3000 കോടി വരെയാകാമെന്നും വിലയിരുത്തുന്നു. സ്ഥലമേറ്റെടുപ്പ്, കാന നിര്‍മാണം അടക്കമുള്ളവ നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിര്‍മാണ ചെലവിനുള്ള പണം കണ്ടെത്താനാകാത്തതാണ് പദ്ധതി അനന്തമായി വൈകുന്നതിന് കാരണം.

ഇതിനിടെ പദ്ധതിയ്ക്കായി വായ്പ നൽകാമെന്ന് ഏറ്റിരുന്ന ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര സർക്കാരും പണം നൽകുന്നില്ല.  അതേസമയം രണ്ടാം ഘട്ട നിര്‍മ്മാണ ചെലവ് കുറച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്ന് അഭിപ്രായമുയരുന്നുണ്ട്. എന്നാല്‍ ഇത് സാങ്കേതിക തകരാറുകള്‍ അടക്കമുള്ളവയിലേക്ക് നയിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയൊരു വര്‍ധന ഉണ്ടാകുന്നത് വരെ കാത്തിരുന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നത് സംശയത്തിലാകും. ഈ സാഹചര്യത്തില്‍ ചെലവ് കുറച്ച് പദ്ധതി നടപ്പാക്കുന്നത് അടക്കമുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*