ലോകകപ്പ് യോഗ്യത: മാരക്കാനയില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. മരാക്കാനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം. 63-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളിന്റെ പിൻബലത്തിലായിരുന്നു അർജറ്റിനയുടെ ജയം. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്.

നിര്‍ണായകമായ ഫ്രീകിക്കുകള്‍ ലക്‌ഷ്യം കാണാതെ പോയതോടെ ആദ്യ പകുതി ഗോളുകളില്ലാതെ പിരിഞ്ഞു. മാര്‍ക്വീഞ്ഞോസിന് പകരം നിനോയെ ഇറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. 63-ാം മിനിറ്റില്‍ വീണു കിട്ടിയ കോർണർ കിക്കിലൂടെയായിരുന്നു അര്‍ജന്‍റീനയുടെ ആശ്വാസ ഗോൾ പിറന്നത്.

പിരിമുറുക്കമേറിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ബ്രസീലിയന്‍ താരങ്ങള്‍ക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. തുടർന്ന്, രണ്ടാം പകുതിയിലെ 81-ാം മിനിറ്റില്‍ ബ്രസീലിന്റെ ജോലിന്‍ടണ്‍ ചുവപ്പ് കാർഡ് കണ്ട് മത്സരത്തിൽ നിന്നും പുറത്തായിരുന്നു. തുടർന്ന് മറുപടി ഗോൾ നേടാൻ ബ്രസീലിയൻ താരങ്ങൾക്കായില്ല.

രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര തലത്തിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത്. അവസാനമായി കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജയം അർജന്റീനക്കൊപ്പമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*