രാജ്യത്ത് ആദ്യം; ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ സംസ്ഥാനത്ത് യാഥാർത്ഥ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചാണ് കോഡ് ഗ്രേ പ്രോട്ടോകോളിന് രൂപം നൽകിയത്. ഇതുകൂടാതെ നിയമ വിദഗ്ധർ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാർ എന്നിവരുടെ അഭിപ്രായങ്ങളും സ്വരൂപിച്ചു. തുടർന്ന് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്നാണ് പ്രോട്ടോകോളിന് അന്തിമ രൂപം നൽകിയത്. പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രി, ജീവനക്കാർ, രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിംഗ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോൾ. ഇതോടൊപ്പം ജീവനക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനുമുള്ള നിർദേശങ്ങളും പ്രോട്ടോകോളിലുണ്ട്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2012ലെ ആശുപത്രി സംരക്ഷണ നിയമം 2023ൽ കാതലായ പരിഷ്‌ക്കാരങ്ങളോടെ ഭേദഗതി വരുത്തി നിയമമാക്കി. ഇതുകൂടാതെയാണ് ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാനും അതിക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങൾ ഉൾക്കൊള്ളിച്ച് കോഡ് ഗ്രേ പ്രോട്ടോകോൾ തയ്യാറാക്കിയത്.

അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ തയ്യാറാക്കിയത്. പ്രോട്ടോകോൾ നടപ്പിലാക്കാൻ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകുന്നതാണ്. ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. ഈ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കൃത്യമായ ഇടവേളകളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും. ഈ പ്രോട്ടോകോൾ പ്രകാരം സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി തലം മുതൽ സംസ്ഥാനതലം വരെ വിവിധ കമ്മിറ്റികൾ രൂപീകരിക്കും. കോഡ് ഗ്രേ പ്രോട്ടോകോൾ ആശുപത്രി അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യാനുമുള്ള അന്തരീക്ഷമൊരുക്കാനും വലിയ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, എസ്എച്ച്എ ജോയിന്റ് ഡയറക്ടർ ഡോ. ബിജോയ് എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*