ശ്വാസകോശ അര്‍ബുദത്തിനെതിരെ ആദ്യ വാക്സിന്‍ വരുന്നു; ബിഎന്‍ടി116-ന്റെ ക്ലിനിക്കല്‍ ട്രയിൽ തുടങ്ങി

നോണ്‍ സ്‌മേള്‍ സെല്‍ ലങ് കാന്‍സര്‍ (എന്‍എസ് സിഎല്‍സി) ചികിത്സ ലക്ഷ്യമിട്ട് എംആര്‍എന്‍എ വാക്‌സിനായ ബിഎന്‍ടി116-ന്റെ അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച് ബയോഎന്‍ടെക്. കോവിഡ് വാക്സിനുകളിൽ വിജയിച്ച അതേ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് ഈ വാക്‌സിനിലും ഉപയോഗിക്കുന്നത്.

പരമ്പരാഗത വൈറല്‍ വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ബിഎന്‍ടി116 ശ്വാസകോശ അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കും. എന്‍എസ്‌സിഎല്‍സിയുടെ ട്യൂമര്‍ മാര്‍ക്കറുകൾ വഹിക്കുന്ന അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും ഈ രീതി ശരീരത്തെ പരിശീലിപ്പിക്കുമെന്ന് ബയോഎന്‍ടെക് പറയുന്നു.

ഏഴ് രാജ്യങ്ങളില്‍ നിന്നായി ശ്വാസകോശ അര്‍ബുദത്തിന്‍റെ വിവിധ സ്റ്റേജുകളിലുള്ള 130 പേരെ പഠനത്തില്‍ പങ്കെടുപ്പിക്കും. ഇമ്മ്യൂണോതെറാപ്പിക്കൊപ്പം ഇവര്‍ക്ക് ബിഎന്‍ടി116 നല്‍കും. ഇത് ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും ബയോഎന്‍ടെക് വ്യക്തമാക്കി. ശ്വാസകോശ അര്‍ബുദത്തിന്‍റെ ആവര്‍ത്തനം കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ബിഎന്‍ടി116 ന്‍റെ പ്രധാന നേട്ടം. ഇതിലൂടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനാകും.

ശ്വാസകോശ അര്‍ബുദത്തെ തടയാനുള്ള വാക്‌സിന്‍റെ ഫലപ്രാപ്തി ട്രയല്‍ സമയം ഗവേഷകര്‍ വിലയിരുത്തും. വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ ആഗോളതലത്തില്‍ ഒരു സാധാരണ ചികിത്സാ ഉപാധിയായി എംആര്‍എന്‍എ കാന്‍സര്‍ വാക്‌സിനുകളെ വികസിപ്പിക്കാനാകും. അതേസമയം ബയോഎന്‍ടെക്കിന്‍റെ ആദ്യഘട്ട ആന്‍റിബോഡി- മരുന്ന് സംയോജനമായ ബിഎന്‍ടി326/വൈഎല്‍202 ന്‍റെ ഒന്നാംഘട്ട പരീക്ഷണം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ജൂണില്‍ ഭാഗികമായി തടഞ്ഞിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*