മുതലപ്പൊഴി അപകടം: ശവപ്പെട്ടിയും റീത്തുമായി മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്

തിരുവനന്തപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്. ശവപ്പെട്ടിയും റീത്തുമേന്തിയായിരുന്നു മാര്‍ച്ച്. കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വേദനാജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, അത് പ്രകടിപ്പിക്കാനാണ് ഈ സമരമെന്ന് ഫാ.യൂജിന്‍ പെരേര പറഞ്ഞു. ഇന്ന് രാവിലെ പോലും ഒരാളുടെ ജീവന്‍ നഷ്ടമായി. മരണം ആവര്‍ത്തിച്ച് നടന്നാലും കണ്ണ് തുറക്കാത്ത ഭരണാധികാരികളുടെ അവസ്ഥയാണ് ഇത്തരം മരണത്തിന് കാരണം. ഫിഷറീസ് മന്ത്രി ഏഴ് ഉറപ്പുകള്‍ നല്‍കിയിരുന്നതാണ്. അത് അടിയന്തരമായി നടപ്പാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പറഞ്ഞതാണെന്നും യൂജിന്‍ പെരേര ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി അഞ്ച് തെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ഇനിയാര്‍ക്കും ഇങ്ങനെയൊരു അപകടമുണ്ടാകരുതെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും വിക്ടറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*