ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കു ഗംഭീര്‍?; താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ടി20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി പല പേരുകള്‍ കേള്‍ക്കുന്നുണ്ട്. വിദേശ കോച്ച് വരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

പരിശീലക സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ ഗൗതം ഗംഭീറിനാണ്. മുന്‍ ഓപ്പണര്‍ക്ക് ഇന്ത്യന്‍ പരിശീലകനാകാന്‍ താത്പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യന്‍ ടീം കോച്ച് എന്നത് വലിയൊരു അംഗീകാരമായി ഗംഭീര്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നടപ്പ് ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററാണ് ഗംഭീര്‍. അദ്ദേഹത്തിന്റെ വരവോടെ ടീം അടിമുടി മാറിയിരുന്നു. ഇത്തവണ തുടക്കം മുതല്‍ മിന്നും ഫോമില്‍ കളിച്ച കെകെആര്‍ നിലവില്‍ ഫൈനലിലെത്തിയിട്ടുണ്ട്. 17 വര്‍ഷത്തിനിടെ ആദ്യമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കും പിന്നീട് ഫൈനലിലേക്കും മുന്നേറി.

സുനില്‍ നരെയ്ന്‍ അടക്കമുള്ള താരങ്ങളുടെ ഓള്‍ റൗണ്ട് മികവിന്റെ മൂര്‍ധന്യം കണ്ടത് ഗംഭീറിന്റെ വരവോടെയാണെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളുടെ നിര്‍ണായക പങ്കാളിത്തമടക്കമുള്ള കൊല്‍ക്കത്തയുടെ ആധികാരിക മുന്നേറ്റം ഗംഭീറിന്റെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കുള്ള വരവിനു ആക്കം കൂട്ടുന്നു.

റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ളെമിങ്, കുമാര്‍ സംഗക്കാര, ജസ്റ്റിന്‍ ലാംഗര്‍ തുടങ്ങിയ വിദേശ താരങ്ങളുടെ പേരുകള്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ, ഒരു ഓസീസ് മുന്‍ താരത്തേയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ലെന്നും ആരെയും സമീപിച്ചിട്ടില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം സെക്രട്ടറി ജയ് ഷാ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ചും നല്ല ധാരണ ഉള്ള ആളെ മാത്രമാണ് പരിശീലകനായി പരിഗണിക്കുന്നത് എന്നൊരു സൂചനയും ഷാ നല്‍കിയിരുന്നു. പിന്നാലെയാണ് ഗംഭീറിന്റെ ഇക്കാര്യത്തിലെ താത്പര്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

നാളെ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത ഹൈദരാബാദുമായി ഏറ്റുമുട്ടും. ഈ പോരാട്ടം കഴിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഗംഭീര്‍ തീരുമാനം എടുക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ബിസിസിഐ ഗംഭീറിനെ സമീപിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഐപിഎല്‍ കഴിഞ്ഞ ശേഷം കൂടിക്കാഴ്ച ആകാമെന്ന നിലപാടാണ് ഗംഭീര്‍ സ്വീകരിച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*