ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

കോഴിക്കോട്: എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാർ ഇറങ്ങുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പ്രചാരണ രംഗത്തില്ല, പൊതുവേദികളിലുമില്ല. ഭരണ വിരുദ്ധ വികാരം കാരണം മന്ത്രിമാരെ പിൻവലിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമേ പ്രചാരണത്തിനുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൽഡിഎഫ് ബിജെപിയുടെ ബി ടീമാണ്. രാഹുൽ ഗാന്ധിയെ വിമർശിക്കാനേ മുഖ്യമന്ത്രിക്ക് നേരമുള്ളൂ. മുഖ്യമന്ത്രി എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ പോയി പ്രചാരണം നടത്തുന്നില്ല. മുഖ്യമന്ത്രിക്ക് ഇന്‍ഡ്യ മുന്നണി അധികാരത്തിൽ വരാൻ താൽപര്യമില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

കഴിഞ്ഞദിവസവും രാഹുൽ​ഗാന്ധിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി രം​ഗത്തുവന്നിരുന്നു. സിപിഐഎം കോണ്‍ഗ്രസിനെ വല്ലാതെ വിമര്‍ശിക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ദേശീയ പ്രക്ഷോഭനിരയില്‍ ഒന്നും കോണ്‍ഗ്രസ് നേതാക്കളെ കണ്ടില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല.

ഇടതുപാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ പൗരത്വബില്ല് റദ്ദാക്കുമെന്ന് പറഞ്ഞു. കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസിനോടാണ് യോജിപ്പ്. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് പറഞ്ഞ കാലം ഉണ്ടായിട്ടുണ്ട്. അന്ന് ജനാധിപത്യം ക്രൂശിക്കപ്പെട്ടു. പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെട്ടു. മതാധിഷ്ഠിത രാജ്യം എന്നതാണ് ആര്‍എസ്എസ് അജണ്ട. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കി, കാവിവല്‍ക്കരിക്കുന്നു. തുടര്‍ഭരണം ലഭിച്ചപ്പോള്‍ ആര്‍എസ്എസിന്റെ തനിനിറം കാണിച്ചു തുടങ്ങി. മതനിരപേക്ഷത ആര്‍എസ്എസിന് പറ്റില്ല. അതാണ് അവര്‍ പൗരത്വം മതാടിസ്ഥാനത്തിലാക്കിയതെന്നും പിണറായി ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*