കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍ ; മുന്നറിയിപ്പ് നല്‍കി പോലീസ്

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‌റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക തട്ടിപ്പുകാര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതായി പോലീസ്. കോവിഡ് വാക്‌സിന്‌റെ മറവില്‍ ആധാര്‍ നമ്പറും ബാങ്ക് വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുന്നുണ്ടെന്ന് കൊല്‍ക്കത്ത പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തിടെ കൊല്‍ക്കത്ത നിവാസികളായ നിവരവധി പേര്‍ക്ക് ആരോഗ്യവകുപ്പിന്‌റേതെന്ന് അവകാശപ്പെട്ട ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ എടുത്തിട്ടുണ്ടോയെന്നും ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോദിച്ചറിയുകയുമാണ് ചെയ്യുന്നത്. മറ്റു ചിലര്‍ക്ക് വാക്‌സിന്‍ സംബന്ധിയായ വിവരങ്ങള്‍ തേടി റെക്കോര്‍ഡ് ചെയ്ത ഐവിആര്‍എസ്(ഇന്‌ററാക്ടീവ് വോയ്‌സ് റസ്‌പോണ്‍സ് സിസ്റ്റം) കോളുകള്‍ ലഭിച്ചു.

‘കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്നാണ് റെക്കോര്‍ഡ് ചെയ്ത ശബ്ദത്തില്‍ ആദ്യം ചോദിക്കുന്നത്. അതേ എന്നാണെങ്കില്‍ കോവിഷീല്‍ഡിന് ഒന്നും കോവാക്‌സിന് രണ്ടും ബട്ടന്‍ അമര്‍ത്താന്‍ ആവശ്യപ്പെടും. അതിനുശേഷം ഫോണ്‍ മരവിപ്പിക്കുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റ്‍വര്‍ക്ക് അപ്രത്യക്ഷമാകുകയും ചെയ്യും’  കൊല്‍ക്കത്ത സൈബര്‍ സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആര്‍ക്കും ഇതുവരെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ശേഖരിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാനും ഒരു വ്യക്തിയുടെ ഫോണിന്‌റെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാനുമുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമങ്ങളാണിതെന്ന് സൈബര്‍ വിദഗ്ധര്‍ കരുതുന്നു. അജ്ഞാത നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി എന്നിവ നല്‍കരുതെന്നും നിര്‍ദേശിക്കുന്നു.

കോവിഷീല്‍ഡ് വാക്‌സിന്‌റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മരുന്നോ വാക്‌സിനുകളോ എല്ലാം സുരക്ഷിതമാണെന്ന് പറയാനാകില്ല. ലക്ഷക്കണക്കിനു പേര്‍ക്ക് സുരക്ഷിതമാകുമ്പോള്‍ ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങളുണ്ടാകാം. കോവിഷീല്‍ഡുമായി ബന്ധപ്പെട്ട് ത്രോംബോസിസ് സംബന്ധിച്ചുള്ള ഉത്കണ്ഠയും ആശങ്കയും അനാവശ്യമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ നിർമാതാക്കളായ അസ്ട്രസെനെക്ക വാക്സിന്‍ പിന്‍വലിച്ചിരുന്നു.  

വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് അസ്ട്രസെനെക്ക അറിയിച്ചിരുന്നു. വളരെ അപൂര്‍വമായി തങ്ങളുടെ വാക്‌സിനുകള്‍ ത്രോംബോസിസ് ത്രോമ്പോസൈറ്റോപീനിയ സിന്‍ഡ്രോം (ടിടിഎസ്), രക്തം കട്ടപിടിക്കുന്ന അപൂര്‍വരോഗം (ത്രോംബോസിസ്), പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയല്‍ (ത്രോംബോസൈറ്റോപീനിയ) തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകാമെന്ന് അസ്ട്രസെനെക്ക ബ്രിട്ടീഷ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*