‘വിവരദോഷി പ്രയോഗം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്ന അധികാര ഗർവിന്റെ വിവരം;’ പോസ്റ്റ് പങ്കുവെച്ച് ഗീവർഗീസ് മാർ കൂറിലോസ്

വിവരദോഷി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗം സ്വന്തം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്നവരുടെ അധികാര ഗർവിന്റെ വിവരമാണെന്നു പ്രസ്താവിക്കുന്ന ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച് ഗീവർഗീസ് മാർ കൂറിലോസ്. വിവരദോഷി എന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഷിബി പീറ്ററിന്റെ ഫേസ്ബുക് പോസ്റ്റാണ് ഗീവർഗീസ് കൂറിലോസ് പങ്കുവെച്ചത്.

ഇംഗ്ലണ്ടിലെ കെന്റ് സർവകലാശാലയിൽനിന്നും തൊണ്ണൂറുകളുടെ ആദ്യത്തോടെ മടങ്ങി വന്ന ഗീവർഗീസ് കൂറിലോസ് അന്ന് മുതൽ നടത്തിയ സാമൂഹിക ഇടപെടലുകൾ വിവരിക്കുന്നതാണ് പോസ്റ്റ്. അതൊക്കെയാണ് പിണറായി വിജയൻ വിശേഷിപ്പിച്ച വിവരദോഷം എന്ന നിലയ്ക്കാണ് പോസ്റ്റ് മുന്നോട്ടു പോകുന്നത്.

തിരിച്ചു നാട്ടിലെത്തിയ ഗീവർഗീസ് കൂറിലോസ് പരിസ്ഥിതി ദളിത്-ആദിവാസി പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകളെ കുറിച്ചും, ക്രൈസ്‌തവ സഭകളെയും എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുമെല്ലാം ഷിബി പീറ്റർ പോസ്റ്റിൽ എണ്ണിപ്പറയുന്നു.

ആദ്യം കമ്മ്യൂണിസ്റ്റായി ആളുകൾ വിലയിരുത്തിയ ഗീവർഗീസ് കൂറിലോസ്, ശെമ്മാശപട്ടം ലഭിച്ചപ്പോൾ തന്റെ കറുത്ത ലോഹയെ ലോകത്തെമ്പാടും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും അരികുവൽക്കരിക്കപ്പെട്ട ജനങ്ങളോടുള്ള ഐക്യദാർഢ്യമായി കണക്കാക്കി. ‘പിന്നീട് മെത്രാനായപ്പോൾ തന്റെ ചുവന്ന കുപ്പായത്തിന് ഒരു ഇടതുപക്ഷ രാഷ്ട്രീയമുണ്ടെന്ന നിലപാടും സ്വീകരിച്ചു.’ ഷിബി പീറ്ററിന്റെ പോസ്റ്റിൽ പറയുന്നു. 2014ൽ ഡൽഹിയിൽ നടന്ന സമരത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കാര്യവും പോസ്റ്റിൽ ഓർമപ്പെടുത്തുന്നു.

‘തീരം’ എന്ന പ്രസ്ഥാനത്തിലൂടെ ഭിന്നശേഷിയുള്ള നൂറുകണക്കിന് കുട്ടികളെ ഏറ്റെടുത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെയും ഓർത്തെടുക്കുന്ന പോസ്റ്റ് അദ്ദേഹം ആദ്യമായി ബിഷപ്പ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങിയ സന്ദർഭം കൂടി ഓർമിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്.

2012ൽ തിരുവനന്തപുരത്ത് വച്ച് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ വിപ്ലവകാരികൾക്കൊപ്പം യേശുവിന്റെ ചിത്രവും പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എല്ലാ ക്രൈസ്തവ സഭാ നേതൃത്വങ്ങളും സിപിഎമ്മിനെതിരെ രംഗത്തെത്തി. ആ സമയത്ത് ചിത്രപ്രദർശനം നേരിട്ട് കാണുകയും, യേശുവിനെ വിപ്ലവകാരി എന്നു വിളിച്ചതിൽ തെറ്റില്ല എന്നു പറയുകയും ചെയ്തു ഗീവർഗീസ് മാർ കൂറിലോസ്.

ഇടതുപക്ഷത്തെ വിവാദങ്ങളിൽ നിന്നും കരകയറ്റുന്നതായിരുന്നു ആ പ്രസ്താവന. അതിനെതിരെ സഭയുടെ ഔദ്യോഗിക വക്താവായ ഒരു ബിഷപ്പ് പരസ്യമായി രംഗത്ത് വരികയും, അത് വൈദികർ തമ്മിലുള്ള പ്രശ്നമായി മാറുകയും ചെയ്തു. രണ്ടു മെത്രാപ്പോലീത്തമാരെയും ഡമാസ്കസിലേക്ക് വിളിപ്പിച്ചപ്പോൾ തന്റെ നിലപാട് മാറ്റാൻ സമ്മർദമുണ്ടായാൽ ബിഷപ്പ് സ്ഥാനം രാജിവെയ്ക്കുമെന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞത്. ഒരുപക്ഷേ സിപിഎമ്മിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവെയ്ക്കുന്ന വിവരദോഷിയായ ബിഷപ്പാകുമായിരുന്നു അദ്ദേഹമെന്നും പോസ്റ്റ് പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*