![government has not yet done anything to resolve the deplorable condition of the roads in the state ; high court](https://www.yenztimes.com/wp-content/uploads/2023/02/high-court55-678x381.jpg)
തിരുവനന്തപുരം: കോടതിയിടപെടലുകളുണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി. ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥ സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ‘ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്, സർക്കാർ ഒന്നും ചെയ്യുന്നില്ല, കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്, എംജി റോഡിൽ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ജില്ലാ കലക്ടർ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാൻ പറ്റുമോയെന്നും കോടതി ചോദിച്ചു.
ഒരു ജീവൻ പോയിട്ടും ആർക്കും ഇവിടെ ഒരു പ്രശ്നവുമില്ല. മറ്റു രാജ്യങ്ങളിൽ ആണെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി മുടിയും. ഇവിടെ ഒരു റിബൺ കെട്ടി കുഴി മറക്കാൻ ശ്രമിക്കുന്നു. എന്തൊരു അഹങ്കാരവും ധാർഷ്ട്യവുമാണ് ഉദ്യോഗസ്ഥർക്കെന്നും കോടതി ചോദിച്ചു. വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചത്. അതേ തുടർന്ന് കേസ് പരിഗണിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ നിസംഗത ക്രിമിനൽ കുറ്റമാണ്. കുഴി 10 ദിവസത്തോളും നന്നാക്കാതെയിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ജില്ല കളക്ടർ നടപടികൽ സ്വീകരിക്കാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥർക്ക് അനാസ്ഥ. ക്രിമിനൽ നടപടിയും നഷ്ടപരിഹാരവും ഉണ്ടാവണമെന്നും കോടതി പരാമർശിച്ചു. കളക്ടറുടെ റിപ്പോർട്ട് വന്നിട്ട് ബാക്കി പറയാമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കാൻ മാറ്റി.
Be the first to comment