
മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് നിയമനം നൽകി സർക്കാർ ഉത്തരവ്. ഇൻഫർമേഷൻ&കമ്മ്യൂണിക്കേഷൻ എസ്പി ആയിട്ടാണ് നിയമനം. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടർന്നാണ് സുജിത് ദാസിന് സ്ഥാനം നഷ്ടമായത്. ഈ മാസമാദ്യമാണ് സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നത്.
പി വി അൻവർ സുജിത് ദാസിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ സുജിത്ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കും മുൻപാണ് സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. എം.ആർ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു.
മലപ്പുറം എസ്.പി. ആയിരുന്നപ്പോൾ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണമെന്ന് പി വി അൻവറിനോട് സുജിത് ദാസ് ഫോണിലൂടെ ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നത്. അതേസമയം മെറിൻ ജോസഫിനെ ക്രൈം ബ്രാഞ്ചിൽ നിന്നും മാറ്റി. പോലീസ് പോളിസി എഐജി ആയി പുതിയ നിയമനം നൽകി. എസ്.ദേവമനോഹറിനെ അഡീഷണൽ എക്സൈസ് കമ്മീഷണർ ആയും നിയമിച്ചു.
Be the first to comment