ഗവര്‍ണറുടെ കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : സര്‍വകലാശാലാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വിവിധ സര്‍വകലാശാല വിസി നിര്‍ണയ സമിതികള്‍ രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. അതാത് സര്‍വകലാശാലകള്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ഗവര്‍ണറുടെ കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

ആറ് സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചത്. കേരള, കുഫോസ്, എംജി, കെടിയു, മലയാളം, കാര്‍ഷിക സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് സമിതി രൂപീകരിച്ചത്. കേരള സര്‍വകലാശാലക്ക് രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍.

വിസി നിര്‍ണയ സമിതി രൂപീകരണത്തിലൂടെ ഗവര്‍ണര്‍ സര്‍ക്കാരിന് എതിരെ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്. ഇന്നലെയാണ് സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിര്‍ണയത്തിന് സമിതി രൂപീകരിച്ച് ചാന്‍സലര്‍ കൂടിയായ ഗവർണർ വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല പ്രതിനിധികളെ ഉള്‍പ്പെടുത്താതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിലുള്ളത്. നേരത്തെ കോടതി കയറിയ വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന എന്ന വികാരത്തിലാണ് സര്‍ക്കാര്‍.

Be the first to comment

Leave a Reply

Your email address will not be published.


*