
കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. നാദാപുരം കടമേരി ആർഎസി എച്ച്എസ്എസിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പാളിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്.
ഇന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഇതിനിടയിലാണ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്ക് പകരമായി ബിരുദ വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബിരുദ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾമാറാട്ടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കും.
Be the first to comment