വൈറലായി ഹാംസ്റ്റർ കോംബാറ്റ്, ലക്ഷങ്ങൾ വാരാൻ യുവാക്കൾ ; സുരക്ഷിതമോ ഈ ​ഗെയിം?

വെറുതെ സ്‌ക്രീനില്‍ ഞെക്കിയാല്‍ ലക്ഷങ്ങള്‍ കിട്ടുന്ന ക്രിപ്‌റ്റോ എലിയാണ് ഇപ്പോഴത്തെ വൈറല്‍ താരം. ടെലിഗ്രാമിലൂടെ നാട്ടിലിറങ്ങിയ എലിക്ക് ആരാധകരേറെയാണ്. ഒരു എലിയിലൂടെ എങ്ങനെ പണം കിട്ടും എന്നല്ലേ. ആളുകളെ പിടിച്ചിരുത്തുന്ന ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ഗെയിം ആണ് ഈ എലിയെ പരിചയപ്പെടുത്തുന്നത്. യാതൊരു മുടക്കുമുതലുമില്ലാതെ പണം വാരാമെന്ന വാഗ്ദാനത്തോടെയുളള ഹാംസ്റ്റര്‍ കോംബാറ്റ് റീല്‍സുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ ആകൃഷ്ടരായി കൊച്ചുകുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ ക്രിപ്‌റ്റോ മൈനിങ്ങിന് ഇറങ്ങിതിരിച്ചരിക്കുകയാണ്.

അതേസമയം ഈ ഗെയിം തട്ടിപ്പാണെന്നും സൈബര്‍ ലോകത്ത് ഇത്തരം തട്ടിപ്പുകള്‍ പല കാലങ്ങളിലായി ധാരാളം നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാര്‍ച്ചില്‍ അവതരിക്കപ്പെട്ട ഗെയിം ഇതിനകം തന്നെ ലോകമെമ്പാടുമായി 200 മില്യണിലധികം ആളുകളാണ് കളിക്കുന്നത്. നിലവില്‍ ഹാംസ്റ്റര്‍ എന്ന ക്രിപ്‌റ്റോ കറന്‍സിക്ക് മൂല്യമൊന്നുമില്ല. എങ്കിലും ജൂലൈയില്‍ ഹാംസ്റ്റര്‍ കോംബാറ്റ് ഓ കമ്പനി ക്രിപ്‌റ്റോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഹാംസ്റ്റര്‍ എന്നത് ഓമന മൃഗമായി വളര്‍ത്തുന്ന എലി വര്‍ഗത്തില്‍പെട്ട ജീവിയാണ്. ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുളള ഒരു ‘പ്ലേ റ്റു ഏണ്‍’ മെസേജിങ് ബോട്ട് ആണ് ഹാംസ്റ്റര്‍ കോംബാറ്റ്.

ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്‌റ്റോ കറന്‍സി പരിചയപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നുണ്ട്. ക്രിപ്‌റ്റോ മൈനിങ് ആണ് ഇവിടെ നടക്കുന്നത്. ഗെയിം വികസിപ്പിച്ചത് ആരാണെന്ന് വെളിപ്പെട്ടിട്ടില്ലെങ്കിലും റഷ്യന്‍ സംരഭകനായ എഡ്വോര്‍ഡ് ഗുറിനോവിച്ച് ആണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വളരെ ലളിതമായി തന്നെ ഈ ഗെയിം കളിക്കാം. ടെലഗ്രാമില്‍ ലഭിക്കുന്ന ലിങ്ക് വഴി ഉപഭോക്താക്കള്‍ക്ക് ഗെയിമിലേക്ക് പ്രവേശിക്കാം. അതിന് ശേഷം ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തെരഞ്ഞെടുക്കാം. എലിയുടെ ചിത്രം കാണുന്നിടത്ത് സ്‌ക്രീനില്‍ നിരന്തരം ടാപ്പ് ചെയ്യുന്നതിനനുസരിച്ച് കോയിനുകള്‍ അഥവാ ഹാംസ്റ്റര്‍ ടോക്കനുകള്‍ ശേഖരിക്കാം. ഗെയിമില്‍ ഒരു വെര്‍ച്വല്‍ ബിസിനസ് എക്സ്ചേഞ്ചിന്റെ സിഇഒ ആയിരിക്കും നിങ്ങള്‍.

വ്യവസായം മെച്ചപ്പെടുത്തുകയാണ് നിങ്ങളുടെ ഉത്തരവാദിത്തം. ഹാംസ്റ്റര്‍ മുന്നോട്ടുവെക്കുന്ന ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കിയും കാര്‍ഡുകള്‍ പര്‍ച്ചേസ് ചെയ്തും ലിങ്കുകള്‍ ഷെയര്‍ ചെയ്തും ക്രിപ്‌റ്റോ കോയിനുകള്‍ വാരിക്കൂട്ടാം. ഗെയിം കളിക്കുന്നയാളുടെ പ്രൊഫിറ്റ് പെര്‍ അവര്‍ എന്ന ഡിജിറ്റല്‍ പേഴ്‌സിലാണ് ഈ കോയിനുകള്‍ വീഴുക. ദിവസവും ഈ ഗെയിം കളിച്ചില്ലെങ്കില്‍ പിന്നിലായിപോകും. അതുകൊണ്ട് തന്നെ ശരാശരി ആറു മണിക്കൂര്‍ കുട്ടികള്‍ ഗെയിമിന് അടിമപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ലക്ഷക്കണക്കിന് കോയിനുകളാണ് ഓരോ ദിവസവും ഗെയിം കളിക്കുന്നവര്‍ നേടിയെടുക്കുന്നത്.

കോയിനുകള്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ വിറ്റാല്‍ പണം കിട്ടുമെന്നാണ് പറയപ്പെടുന്നത്. ടോണ്‍ ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഹാംസ്റ്റര്‍ കോയിനുകള്‍ ടോണ്‍ വാലറ്റ് ആപ്പിലേക്ക് മാറ്റുകയും ലിസ്റ്റ് ചെയ്യുന്ന സമയത്ത് അത് വിറ്റ് പണമാക്കി മാറ്റുകയുമാണ് ചെയ്യുക. എന്നാല്‍ റീല്‍സിലും മറ്റും പറയുന്നത് പോലെ ക്രിപ്‌റ്റോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ വന്‍തോതിലുളള വരുമാനം ലഭിക്കില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. നിലവില്‍ ഈ ഗെയിം തട്ടിപ്പാണെന്നുളള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത മാസം ക്രിപ്‌റ്റോ വിപണിയില്‍ ഹാംസ്റ്റര്‍ കോംബാറ്റ് ലിസ്റ്റ് ചെയ്യപ്പെടുന്നതിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നവര്‍.

പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുളളു. പണമാക്കി മാറ്റാൻ കോയിനുകൾ ആദ്യം ടോൺ വാലറ്റിലേക്ക് മാറ്റണം. ഇത് വഴി കോയിൻ യുഎസ് ഡോളറിന്റെ ക്രിപ്റ്റോ പതിപ്പായ യുഎസ്ഡിടിയിലേക്ക് (usdt) മാറ്റാനാകും. ശേഷം പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ കുകോയിന്‍, ബിനാന്‍സ്, ഡെല്‍റ്റ് എക്സ്ചേഞ്ച് എന്നിവയിലേക്ക് മാറ്റാനും അതുവഴി യുഎസ്ഡിടിയെ ഇന്ത്യൻ രൂപയിലേക്കും മാറ്റാം. ശേഷം യുപിഐ വഴി പണം ബാങ്കിലേക്ക് പിന്‍വലിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*