ആരോഗ്യനില വഷളായി ; ആം ആദ്മി മന്ത്രി അതിഷി മര്‍ലേന നിരാഹാരം അവസാനിപ്പിച്ചു

ഡൽഹി: തലസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ ഹരിയാന സർക്കാർ തങ്ങളുടെ ജല വിഹിതം വിട്ട് തരണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലമന്ത്രിയുമായ അതിഷി സമരം അവസാനിപ്പിച്ചു. പ്രതിദിനം 100 ദശലക്ഷം ഗാലൻ (എംജിഡി) ജലം ഡൽഹിക്ക് അർഹതപ്പെട്ടതാണെന്നും അത്രയും ജലം അടിയന്തര പ്രാധാന്യത്തിൽ വിട്ട് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹരം ആരംഭിച്ചിരുന്നത്.

തലസ്ഥാന നഗരത്ത് ജലക്ഷാമം അതീവ രൂക്ഷമായ സമയത്തായിരുന്നു അതിഷിയുടെ ഈ ഇടപെടൽ. എന്നാൽ ചൊവ്വാഴ്ച്ച പുലർച്ചെയോടെ അതിഷിയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ശേഷമാണ് സമരം തുടരാൻ പറ്റാത്ത സാഹചര്യമാണെന്നും നിരാഹാരം താത്കാലികമായി നിർത്തിവെക്കുകയുമാണെന്നുള്ള അറിയിപ്പ് ഭരണ കക്ഷിയായ ആം ആദ്മി പാർട്ടിയിൽ നിന്നുണ്ടായത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 36 ആയി കുറഞ്ഞതിനെ തുടർന്നാണ് അതിഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അതിഷിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അർദ്ധരാത്രി 43 ആയി കുറഞ്ഞുവെന്നും പുലർച്ചെ 3 മണിയോടെ അത് 36 ആയി കുറഞ്ഞുവെന്നും പാർട്ടി പറഞ്ഞു. അതിഷിയെ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും പാർട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.’അതിഷി 5 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. അവരുടെ ആരോഗ്യം വഷളായി.

സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ അവരോട് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രി അവരുടെ ആരോഗ്യം വഷളായിത്തുടങ്ങി. അവര്‍ ഇപ്പോഴും ഐസിയുവിലാണ്. ഡൽഹിയിലെ വെള്ളം വിട്ടുനൽകാൻ ഞങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുകയാണ്, പക്ഷേ ഞങ്ങൾ പാർലമെൻ്റിൽ ശബ്ദമുയർത്തും, പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*