ഓഹരി വിപണിയില്‍ കനത്ത ഇടിവ്: സെന്‍സെക്‌സ് ആയിരം പോയിന്റ് താഴ്ന്നു; അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ താഴ്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 73,000 പോയിന്റിലും നിഫ്റ്റി 22000 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്.

ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചികയില്‍ വലിയ തോതില്‍ തിരുത്തല്‍ ഉണ്ടാവുമെന്ന് സെബി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യം ഉയര്‍ന്ന തോതിലാണെന്നാണ്് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടാണ് ചെറുകിട ഓഹരികളില്‍ തിരുത്തല്‍ സംഭവിക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

396 ഓഹരികളിലാണ് പ്രധാനമായി വില്‍പ്പനസമ്മര്‍ദ്ദം നേരിട്ടത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ അഞ്ചുമുതല്‍ പത്തുശതമാനം വരെ ഇടിവാണ് നേരിട്ടത്. വിപണി മൂല്യത്തില്‍ ഏകദേശം 90000 കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഉണ്ടായത്. തുടര്‍ച്ചയായി അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് നഷ്ടം നേരിടുന്നതാണ് അദാനി ഗ്രൂപ്പിന് തലവേദനയാകുന്നത്.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരിയും അദാനി എന്റര്‍പ്രൈസസ് ആണ്. ആറുശതമാനം ഇടിവാണ് നേരിട്ടത്. എഫ്എംസിജി സെക്ടര്‍ ഒഴികെ മറ്റെല്ലാ മേഖലകളിലും നഷ്ടം നേരിട്ടു. കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി എന്നിവയാണ് നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. അതേസമയം ഐസിഐസിഐ ബാങ്ക്, ഐടിസി ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*