ഒമാനിൽ കനത്ത മഴ തുടരുന്നു; മരണം 14 ആയി

മസ്‌ക്കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴക്കെടുതിയിൽ രണ്ട് പേർ കൂടി മരിച്ചു. വാദിയിൽ അകപ്പെട്ട ഒരാളുടെ മൃതദേഹവും ഒരു സ്ത്രീയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുട എണ്ണം 14ആയി വർധിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

വാ​ദിയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ശക്തമായ മഴയിലും തുടർന്ന് വാദിയിലും അകപ്പെട്ട് മലയാളി ഉൾപ്പടെ 12 പേർ മരിച്ചിരുന്നു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് ദുരന്തത്തിൽ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സുനിലിൻ്റെ വര്‍ക്ക്‌ഷോപ്പിൻ്റെ മതില്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ കുട്ടികളും പ്രവാസിയും ഉള്‍പ്പെടുന്നു. ഒമാനിൽ ബുധനാഴ്ച വരെ മഴ തുടരുമെന്നും ആളുകൾ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒഴുക്കില്‍പെട്ട് കാണാതായ എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ നാല് പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻ്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അതേസമയം, നിരവധി പേരെയാണ് രാജ്യത്തിൻ്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി പോലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്. സ്‌കൂള്‍ ബസ് ഉൾപ്പെടെ ഇവര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങിയാണ് അപകടങ്ങള്‍ സംഭവിച്ചത്. സമദ് അല്‍ ശാനില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*