സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അന്വേഷണത്തില്‍ അവയവ കച്ചവടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അവയവ റാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവയവ ദാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും ആശയക്കുഴപ്പങ്ങളും ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ ഉന്നയിച്ചു.

‘അവയവക്കടത്തില്‍ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരം പൂജപ്പുരയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരുന്നു. നല്ല രീതിയിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. നെടുമ്പാശ്ശേരി കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അനുമതിയില്ലാതെ അവയവ കച്ചവടം നടന്നതായി കണ്ടെത്തിയിട്ടില്ല. അവയവ ദാതാക്കളായി നിരവധി പേര്‍ വിദേശത്ത് പോയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയുന്നതിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി’ മുഖ്യമന്ത്രി പറഞ്ഞു.

അവയവ ദാനവുമായി ബന്ധപ്പെട്ട ചൂഷണം തടയുകയും മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അവയവ ദാനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്. മരണാനന്തര അവയവദാനം നിരുത്സാഹപ്പെടുത്തുന്ന സാഹചര്യമുണ്ട്. അവയവദാനത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. ശക്തമായ നിയമപരമായ നിരീക്ഷണവും ഈ മേഖലയില്‍ നടത്തുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അവയവദാനത്തില്‍ ഇടനിലക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍പില്‍ പരാതിയായി ലഭിച്ചിട്ടില്ല. പല മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കെ സോട്ടോ ഓഡിറ്റ് നടത്തി. ഇതുവരെ പിഴവ് കണ്ടെത്തിയിട്ടില്ല. ഏതെങ്കിലും തരത്തില്‍ പിഴവ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. ഇടനിലക്കാരെ സംബന്ധിച്ച് വ്യക്തികള്‍ തുറന്നു പറയാത്തതുകാരണം നിയമനടപടി സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടികാട്ടി.

അവയവദാനത്തിന്റെ കണക്ക് അപ്പപ്പോള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അവയവ മാഫിയയെ പറ്റി ഔദ്യോഗികമായി ഒരു പരാതിയും കെ സോട്ടോയുടെ മുന്നില്‍ എത്തിയിട്ടില്ല. മനുഷ്യക്കടത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും വീണാ ജോര്‍ജ് അറിയിച്ചു.

അതേസമയം അവയവദാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ചതാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. ഇത് അവയവ ദാതാക്കളെ കിട്ടാത്ത സാഹചര്യം സൃഷ്ടിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അവയവ മാഫിയ പ്രവര്‍ത്തിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*