പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് തടവുശിക്ഷ നൽകണം; നിയമഭേദഗതിയുടെ സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി. ഇവരെ പിടികൂടാനുള്ള ചുമതല പോലീസിന് നൽകാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണ ചുമതല പോലീസിനെ ഏൽപ്പിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പോലീസിനും കൂടി ചുമതല നൽകാനാകുമോ എന്ന് കോടതി ചോദിച്ചത്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഈ നിയമസഭ സമ്മേളനത്തിൽ പാസാക്കാനായില്ലെങ്കിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ കോടതിയിൽ അറിയിച്ചു. കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി.ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവച്ചത്.

ദേശിയപാത നിർമാണത്തിനായി മാലിന്യം ഉപയോഗിക്കുന്ന കാര്യത്തില്‍ ദേശിയപാത അതോറിറ്റി നിലപാട് അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ ഹർജിയിൽ ദേശിയപാത അതോറിറ്റിയെ കക്ഷി ചേർത്തിരുന്നു. എന്‍എസ്എസ്, സ്റ്റുഡന്റസ് പോലീസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ ബോധവത്കരണം നടത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.

15 ശതമാനം മാത്രം തദ്ദേശ സ്ഥാപനങ്ങളേ മാലിന്യം ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുള്ളൂ. ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. സിസിടിവി ക്യാമറ അടക്കം സ്ഥാപിക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ചെറിയ പാർക്കുകളാക്കി മാറ്റുക എന്ന നിർദേശവും പരിഗണനയിലുണ്ടെന്നും സർക്കാർ വിശദീകരിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബൂത്തുകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*