ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിന് സ്റ്റേ

ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സമർപിച്ച ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് പരാതിക്കാരിയുമായി കോടതിക്ക് പുറത്ത് ഒത്ത്തീർപ്പായെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസിൽ സ്റ്റേ അനുവദിച്ചത്.

2017 ൽ ഒരു തിരക്കഥയുമായി സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാൻ ചെന്നപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്നോടു മോശമായി പെരുമാറിയെന്നാണ് യുവതി പരാതി നൽകിയത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി മുന്നോട്ടു പോകാൻ തനിക്ക് താത്പര്യമില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ ഇക്കാര്യം വ്യക്തമാക്കുന്ന പരാതിക്കാരിയുടെ സത്യവാങ്മൂലവും ഹൈക്കോടതിയിൽ നൽകി.

തുടർന്ന് 2021 മേയ് ഏഴിന് കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കേസ് ഒത്തുതീർപ്പാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കി ഉണ്ണിമുകുന്ദന്റെ അഭിഭാഷകൻ നൽകിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് കേസിലനുവദിച്ച സ്റ്റേ ഹൈക്കോടതി പിൻവലിച്ചിരുന്നു. പിന്നീട് വാദം കേട്ട് ഹർജി തള്ളി. എന്നാൽ വീണ്ടും ഉണ്ണി മുകന്ദൻ കോടതിയെ സമീപിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*