ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാർട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാർട്ടികൾക്ക് നിർണായകമാകും. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.
1982 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് കണ്ടത്. ഒരു ചെറിയ സംസ്ഥാനമാണ് ഹിമാചലെങ്കിലും ഇവിടെ രാഷ്ട്രീയ പ്രവചനങ്ങൾ നടത്തുന്നത് അത്ര എളുപ്പമല്ല.
സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും 8 ലക്ഷം തൊഴിലവസരങ്ങളും നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുമ്പോൾ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഒരു ലക്ഷം തൊഴിലവസരങ്ങളും 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ടും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Be the first to comment