
വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല, ബംഗ്ലാദേശും പാകിസ്താനും അതിന് ഉദാഹരണമാണെന്നായിരുന്നു എഎന്‍ഐയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെ യോഗിയുടെ പരാമർശം.
താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന്‍ മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും താന്‍ വിശ്വസിക്കുന്നതെന്നും യോഗി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മമെന്നും, ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ലോക ചരിത്രത്തില്‍ ഉദാഹരണങ്ങളൊന്നുമില്ലെന്നും യോഗി വ്യക്തമാക്കി.
അതേസമയം, ഹോളി ദിനത്തിൽ സംഭാലിലെ പള്ളികൾ ടാർപോളിൻ കൊണ്ട് മറച്ച സംഭവത്തിലും യോഗി വിവാദ പരാമർശം നടത്തി. ആഘോഷത്തിനിടയിൽ നിറങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ വീണാൽ അത് ഒരാളുടെ വ്യക്തിത്വത്തെ നശിപ്പിക്കില്ല. മുഹറം ദിനത്തിൽ ഘോഷയാത്രകൾ നടത്താറുണ്ട്.
അവരുടെ പതാകയുടെ നിഴൽ ഹിന്ദുക്കളുടെ ക്ഷേത്രത്തിലോ വീടുകളിലോ വീഴാറില്ലേ? അത് വീടിനെ അശുദ്ധമാക്കുമോ എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു, എന്നാൽ ശരീരത്തിൽ നിറം പുരട്ടിയാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്തിനാണ് ഇങ്ങനെ ഇരട്ടത്താപ്പ്.നിരവധി മുസ്ലിങ്ങൾ ഞങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ചിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Be the first to comment