തൃശ്ശൂർ ന​ഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു

തൃശ്ശൂര്‍: തൃശ്ശൂർ ന​ഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകർന്നു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായിയെന്നും നാട്ടുകർ പറയുന്നു.

ഉഗ്ര ശബ്ദത്തോടെയാണ് മരം വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ദൃക്സാക്ഷി പറയുന്നു. ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വൻ മരം കടപുഴകി വീണതിനെ തുടർന്ന് തൃശൂർ ന​ഗരത്തിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

സംസ്ഥാനത്ത് കനത്ത മഴയിൽ ആലുവ നഗരത്തിൽ വെള്ളക്കെട്ടു രൂക്ഷമായി. പുളിഞ്ചുവട് എറണാകുളം റോഡിൽ വെള്ളം കയറി. പരിസരത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കൂരമിട്ട ബോട്ട് തകർന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്തും മരം വീണു. രാവിലെ 9 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിച്ചത്. വൈദ്യുതി ലൈൻ പൊട്ടി, ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേന എത്തി മരകൊമ്പ് മുറിച്ചു മാറ്റി. കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*