ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂൾ ഇനി ആധൂനിക നിലവാരത്തിൽ

കോതമംഗലം: ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂളിലെ കുട്ടികളും ഇനി ആധൂനിക നിലവാരത്തിൽ പഠിക്കും. കൊച്ചിന്‍ ഷിപ്പ് യാഡിന്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ ഈ അധ്യയന വർഷമാണ് അപ്പർ പ്രൈമറി സ്‌കൂളായി സർക്കാർ ഉയർത്തിയത്. പുതിയ സ്കൂൾ കെട്ടിടത്തിൽ ആവശ്യമെങ്കിൽ ഹാൾ ആക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ള അഞ്ച് ക്ലാസ്സ് മുറികൾ, ഡൈനിങ് ഹാൾ, കിച്ചൺ, വാഷ് ഏരിയ , കുട്ടികൾക്കുള്ള പ്രത്യേക വാഷ് ഏരിയ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ എന്നിവ കൂടാതെ ഡൈനിങ് ടേബിളുകൾ, കസേരകൾ, ക്ലാസ് മുറികളിൽ വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.

4151 സ്‌ക്വയർ ഫിറ്റാണ് ആകെ കെട്ടിട വിസ്തീർണ്ണം. പ്രതികൂല സാഹചര്യങ്ങളും കാലാവസ്ഥയും മറികടന്ന് 66 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണ സാമഗ്രികൾ സൈറ്റിൽ എത്തിക്കുകയെന്നത് കരാറുകാർക്ക് പ്രധാന വെല്ലുവിളിയായിരുന്നു. 2019 ൽ ഡീൻ കുര്യാക്കോസ് എം.പിയായി ചുമതലയേറ്റെടുത്തപ്പോൾ ഇടമലക്കുടി പഞ്ചായത്ത് പ്രതിനിധികളും അവിടുത്തെ ഗോത്രവർഗ്ഗ വിഭാഗവും ആദ്യമായി ആവശ്യപ്പെട്ട കാര്യമാണ് സ്ക്കൂളിന് മികച്ച രീതിയിലുള്ള ക്ലാസ്സ് മുറികളുൾപ്പെടെ നല്ലൊരു കെട്ടിടവും മൊബൈൽ ഫോൺ 4ജി സൗകര്യവും. കെട്ടിടം എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി നൽകാൻ നടപടികളുമായി മുന്നോട്ടു പോയപ്പോഴാണ് കോവിഡ് മഹാമാരി വന്നതും കേന്ദ്രസർക്കാർ എം.പി. ഫണ്ട് 2 വർഷത്തേക്ക് നിർത്തലാക്കിയതും.

തുടർന്ന് വിവിധ കമ്പനികളെ സി.എസ്.ആർ ഫണ്ടിനായി സമീപച്ചത്. അവസാനം കൊച്ചിൻ ഷിപ്പ് യാർഡ് ആവശ്യം അംഗീകരിക്കുകയും 66 ലക്ഷം രൂപ അനുവദിച്ച് സ്ക്കൂൾ കെട്ടിടം എന്ന ലക്ഷ്യം പൂർത്തീകരിച്ചതെന്നും എം.പി. പറഞ്ഞു. ഈ അവസരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ് നായർ, ഇൻഡിപ്പെൻറ് ഡയറകടർ അമ്രപാലി പ്രശാന്ത് സല്‍വെ, സി.എസ്. ആർ ഹെഡ് സമ്പത്ത് കുമാർ പിഎൻ, ഷിപ്പ് യാർഡ് മാനേജർ എ.കെ. യൂസഫ് എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി എം.പി. പറഞ്ഞു. ആവശ്യമെങ്കിൽ തുടർന്നും ഇടമലക്കുടിയിലേക്ക് കൊച്ചിൻ ഷിപ്പ് യാർഡിൻറെ സഹകരണം ഉറപ്പാക്കുമെന്നും അമ്രപാലി പ്രശാന്ത് സല്‍വെ അറിയിച്ചു.മൊബൈൽ 4 ജി സൗകര്യം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിൻറെ യുഎസ്.ഒ. ഫണ്ടിൽ നിന്നും തുക അനുവദിച്ച് 5 മൊബൈൽ ടവറുകൾ അനുവദിച്ച് നിർമ്മാണം നടന്നുവരുന്നു. ഈ ജനുവരി മുതൽ ഇടമലക്കുടിയിൽ മൊബൈൽ റേഞ്ച് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും എം.പി. പറഞ്ഞു.ഇടമലക്കുടിയിലേക്ക് സംസ്ഥാന പട്ടിക വർഗ്ഗ വികസനവകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*