സംഘടനയെ അവഗണിക്കുന്നു; കെപിസിസിക്കെതിരേ വിമര്‍ശനവുമായി കെഎസ്‌യു

തിരുവനന്തപുരം: കെപിസിസിക്കെതിരേ വിമര്‍ശനവുമായി കെഎസ്‌യു. കെഎസ്‌യു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കെപിസിസി നേതൃത്വത്തിന് വിമര്‍ശനം. സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് നടത്താന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സഹായമില്ല. സംഘടനക്ക് നിയമപരമായ സംരക്ഷണമോ സഹായമോ ലഭിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. നവകേരള യാത്ര സമയത്തുള്ള പ്രക്ഷോഭങ്ങളില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 50ഓളം കേസുകള്‍ നിലവിലുണ്ട്.

ഇതിനൊന്നും പാര്‍ട്ടി സഹായം ലഭിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുമ്പ് കെപിസിസിയില്‍ കെഎസ്‌യു വിന് ഒരു ചുമതലക്കാരനുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെ ഒരു ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. കെഎസ്‌യുവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയുന്നതിന് ഒരു പ്രതിനിധി കെപിസിസിയില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇത് കെഎസ്‌യുവിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കേസുകള്‍ സ്വന്തം നിലയില്‍ കെഎസ്‌യു നടത്തേണ്ട സ്ഥിതിയാണ്. പാര്‍ട്ടി സഹായം ലഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കും. ക്യാമ്പില്‍ തിരഞ്ഞെടുപ്പ് നിലപാടിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പുകളില്‍ പുതുമുഖങ്ങള്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കാന്‍ തയ്യാറാകുന്നില്ല. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇത് തിരുത്തിയില്ലെങ്കില്‍ പ്രതിഷേധം ഉയര്‍ത്തും. മെയ് മാസത്തിലെ കെഎസ്‌യു സംസ്ഥാന ക്യാമ്പില്‍ പാര്‍ട്ടി നേതാക്കന്മാരെ പങ്കെടുപ്പിക്കില്ല. സംസ്ഥാന ക്യാമ്പില്‍ തിരഞ്ഞെടുപ്പ് അടക്കം വിശദമായി ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*