ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ് കാണാതായ സംഭവം; എംജി സർവ്വകലാശാലയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ്

അതിരമ്പുഴ: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്. അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ 54 ഫോര്‍മാറ്റുകളാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് കാണാതെ പോയത്. എപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ പോയതെന്നോ, ആരാണ് കൊണ്ടുപോയതെന്നോ ഉളള കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയുമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോയ വിവരം പുറത്തു വന്നതിനു പിന്നാലെ ഉണ്ടായ ഭരണ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനപ്പുറം കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. പി‍ഡി5 സെക്ഷന്‍റെ ചുമതലയുണ്ടായിരുന്ന സെക്ഷന്‍ ഓഫിസറെയും മുന്‍ സെക്ഷന്‍ ഓഫിസറെയും സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ച സര്‍വകലാശാല ജൂണ്‍ 21നാണ് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയുളള പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇതുവരെയും നടത്തിയത്.

അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം മാത്രമാണ് പിന്നിട്ടതെന്നും രണ്ടാം ഘട്ട അന്വേഷണത്തില്‍ എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ കിട്ടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*