സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ നായബ് സിങ് സൈനി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍, ബാദ്ഷാപൂരില്‍ നിന്നുള്ള രാകേഷ് ദൗല്‍ത്തബാദ് എന്നിവരാണ് ഇന്ന് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എമാര്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. കര്‍ഷക വിഷയം ഉള്‍പ്പെടെ പരിഗണിച്ചാണ് തങ്ങളുടെ തീരുമാനം എന്നാണ് എംഎല്‍എമാരുടെ പ്രതികരണം. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, കോണ്‍ഗ്രസ് ഹരിയാന അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ 90 അംഗ ഹരിയാന നിയമസഭയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. എന്‍ഡിഎയ്ക്ക് 45 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. നാല് അംഗങ്ങള്‍ പിന്‍മാറിയതോടെ എന്‍ഡിഎയുടെ അംഗ സംഖ്യ 42 ആയി ചുരുങ്ങി. നിലവില്‍ പ്രതിപക്ഷത്ത് 46 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് 30, സ്വതന്ത്രര്‍ നാല്, ജെജെപി 10, ഐഎന്‍എല്‍ഡി 1, ഒരു സ്വതന്ത്രന്‍ എന്നിവരാണ് മറ്റു കക്ഷികള്‍.

കഴിഞ്ഞ മാര്‍ച്ചിലാണ് നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഹരിയാനയില്‍ ജെജെപി (ജന്‍നായക് ജനത പാര്‍ട്ടി)- ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെയാണ് സായബ് സിങ് സൈനി മുഖ്യമന്ത്രിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*