അയർലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജനായ സൈമണ്‍ ഹാരിസ്

അയർലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജനായ സൈമണ്‍ ഹാരിസ്. ഭരണകക്ഷിയായ ഫൈന്‍ ഗെയില്‍ പാർട്ടിയുടെ പുതിയ നേതാവായി 37കാരനായ ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജന്‍ തന്നെയായ ലിയൊ വര‌ദ്‌കർ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഹാരിസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. പാർട്ടിക്ക് പുതിയ ദിശ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വരദ്‌കറിന്റെ രാജി.

പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് ഹാരിസ് പ്രതികരിച്ചു. ഏപ്രില്‍ ഒന്‍പതിന് പാർലമെന്റ് വീണ്ടും ചേരുമ്പോഴായിരിക്കും ഔദ്യോഗികമായി സൈമണ്‍ അധികാരത്തിലേറുക. പാർട്ടിയില്‍ നിന്ന് സമ്പൂർണ പിന്തുണ നേടിയതിന് ഫൈന്‍ ഗെയിലിന്റെ ഡെപ്യൂട്ടി ലീഡർ സൈമണ്‍ കോവനി ഹാരിസിനെ അഭിനന്ദിച്ചു. കഠിനാധ്വാനവും ഉത്തരവാദിത്തവും കലർന്ന പ്രവർത്തനത്തിലൂടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യവെ ഹാരിസ്‍ വാഗ്ദാനം ചെയ്തു.

ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കുന്ന പാർട്ടിയുടെ നിലപാട് തുടരുമെന്ന് സൈമണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയവാദികളില്‍ നിന്ന് പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുമെന്നും കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ ആസൂത്രിതമാക്കുമെന്നും ഹാരിസ് കൂട്ടിച്ചേർത്തു. ദേശീയ വിഷയങ്ങളില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന സംഘർഷങ്ങളിലും ഹാരിസ് തന്റെ നിലപാട് വ്യക്തമാക്കി. ഗാസയില്‍ വെടിനിർത്തലിന് ആഹ്വാനം ചെയ്ത ഹാരിസ് യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഭയാനകവും നിയമവിരുദ്ധവുമാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നില്‍ക്കെ സഖ്യം നിലനിർത്തുക എന്ന നിർണായക ഉത്തരവാദിത്തം ഹാരിസിനുണ്ട്.

വടക്കന്‍ അയർലന്‍ഡുമായുള്ള ഏകീകരണത്തിനായി വാദിക്കുന്ന ഇടതുപക്ഷ പാർട്ടിയായ സിന്‍ ഫെയിനിന് ജനപ്രീതി ഇടിയുന്നത് അയർലന്‍ഡിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്രം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഹാരിസ് കോവിഡ് കാലത്താണ് കൂടുതല്‍ ജനപിന്തുണ നേടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വരദ്‌കർ രാജിവെച്ചത്. അയർലന്‍ഡിന്റെ ആദ്യ ഗെ പ്രധാനമന്ത്രി കൂടിയായിരുന്നു വരദ്‌കർ.

Be the first to comment

Leave a Reply

Your email address will not be published.


*