ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

Filed Pic

ഗാസയിലെ തെക്കൻ റഫായിൽ കഴിയുന്ന പലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം. ഒരുലക്ഷത്തിലധികം പേരാണ് ആക്രമണം കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തിൽനിന്നുള്ള റഫാ അതിർത്തി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍) അഭിപ്രായപ്പെട്ടിരുന്നു.

പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റഫായിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് കുടിയിറക്കപ്പെടുന്നവർ, ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ അവശിഷ്ടങ്ങൾക്കിടയിലേക്കാണ് തിരികെ പോകുന്നത്. റഫാ ഉപേക്ഷിക്കാന്‍ നിർബന്ധിതരാകുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.

റഫായിലെ പൂർണ്ണ തോതിലുള്ള ആക്രമണത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. 900 കിലോഗ്രാം ബോംബുകളുടെ 1,800 എണ്ണവും 225 കിലോഗ്രാമിന്റെ 1,700 ബോംബുകളുമാണ് അമേരിക്ക ഇസ്രയേലിന് കൈമാറാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റഫാ ആക്രമണമാണ് ഷിപ്മെന്റ് തടയാൻ കാരണമായത്. അതേസമയം, റഫായിലെ കര ആക്രമണത്തിന് ആവശ്യമായ എല്ലാ ആയുധങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

വെടിനിർത്തലിന് വേണ്ടി ഈജിപ്തിൽ നടന്ന ചർച്ചകളുടെ ഏറ്റവും പുതിയ റൗണ്ട് അവസാനിച്ചതായും റഫായിലും ഗാസയിലെ മറ്റ് ഭാഗങ്ങളിലും ആസൂത്രണം ചെയ്തതുപോലെ ഇസ്രയേൽ അതിൻ്റെ പ്രവർത്തനവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം.

റഫായിലേക്കുള്ള സഹായവിതരണം ഇസ്രയേൽ തടയുന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. ഏകദേശം 13 ലക്ഷത്തോളം മനുഷ്യരാണ് അഭയാർഥികളായി റഫായിൽ കഴിയുന്നത്. ഗാസയുടെ പല മേഖലകളിൽ നടത്തിയ ഇസ്രയേൽ ആക്രമണത്തിൽ നാടും വീടും നഷ്ടപ്പെട്ടവരാണ് ഇവർ. നിലവിൽ ആക്രമണം ഏഴുമാസം പിന്നിടുമ്പോൾ സഹായ ശേഖരങ്ങളൊന്നുമില്ല അവസ്ഥയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*