കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കാണുന്നത് വിവേചനപരം; മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാർ വായ്പയായി കരുതുന്നത് വിവേചന പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളിൽ നിഷേധാത്മകസമീപനമാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തിന് കേന്ദ്രസർക്കാരിന്റെ സമീപനം തടസമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

50,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികൾ കിഫ്ബി വഴി നടപ്പാക്കുകയെന്നതായിരുന്നു മുൻ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്ത് വൻകിട അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി വിവിധ മേഖലകളിലെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലയളവിൽ 904 പദ്ധതികൾക്കായി 2021 മെയ് വരെ 65,363 കോടി 11 ലക്ഷം രൂപയാണ് കിഫ്ബി മുഖാന്തരം അനുമതി നൽകിയിട്ടുള്ളത്. ഏകദേശം ഏഴായിരം കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന്റെ ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ അഭാവം, അസംസ്കൃവസ്തുക്കളുടെ ലഭ്യതക്കുറവ് എന്നീ കാരണങ്ങളാൽ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിർമ്മാണത്തിൽ താമസം വന്നെങ്കിലും കിഫ്ബി മുഖാന്തരമുള്ള പദ്ധതികളുടെ നിർവഹണം ഒരു പരിധി വരെ നടത്താൻ കഴിഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനും സാമൂഹിക പശ്ചാത്തലത്തിന്റെ മുഖച്ഛായ മാറ്റാനും കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.

ആരോഗ്യമേഖലയിലെ പദ്ധതികൾക്കായി 334 കോടിരൂപയാണ് ചെലവഴിച്ചത് വിദ്യാഭ്യാസ മേഖലയിൽ വൻപുരോഗതിയാണ് സംസ്ഥാനം നേടിയത്. പൊതുവിദ്യാഭ്യാസമേഖലയിൽ 44,705 ഹൈടെക് ക്ലാസ് റൂമുകളും 11,257 ഹൈടെക് ലാബുകളും 425ൽപ്പരം സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾ പൂർത്തികരിച്ചു. 22 കോളജ് കെട്ടിടങ്ങളും നാല് ഐടിഐ കെട്ടിടങ്ങളും എട്ട് തീരദേശ വിദ്യാലയങ്ങളും കിഫ്ബി പൂർത്തിയാക്കി. കൂടാതെ 58 റോഡ് പദ്ധതികളും 20 കുടിവെള്ള പദ്ധതികളും മൂന്ന് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതികളും തിരുവനന്തപുരം ടെക്നോ സിറ്റി ഐടിപാർക്ക്, പത്ത് സ്പോർട്സ് സ്റ്റേഡിയങ്ങളും പൂർത്തികരിച്ചവയിൽ പ്രധാനപ്പെട്ടവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*