‘മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞു തീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ല’; പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ കെ സുരേന്ദ്രന്‍

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വീണ്ടും പ്രതികരണവുമായി കെ സുരേന്ദ്രന്‍. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്നും ആരോപണങ്ങളില്‍ പ്രകാശ് കാരാട്ടോ വൃന്ദ കാരാട്ടോ എ വിജയരാഘവനോ മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാളത്തില്‍ ഒളിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാനം രാജേന്ദ്രനും വെളിയം ഭാര്‍ഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വമിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താനും അജിത് കുമാറും തമ്മില്‍ അടുത്ത ബന്ധമാണെന്ന് അന്‍വര്‍ പറയുന്നതില്‍ എന്താണ് വസ്തുതയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പോലും തന്നെക്കാള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ തേടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതാണെങ്കില്‍ അന്വേഷിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട് സുനില്‍കുമാറിന്റേത് വെറും ആരോപണങ്ങളെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞുവെന്നും പരിഹസിച്ചു. സുനില്‍കുമാര്‍ എന്തുകൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*